ഹൈദരാബാദ്: ചായ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും മരുമകളും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. അമ്മായിയമ്മ മരുമകളെ കൊലപ്പെടുത്തുകയായിരുന്നു. ഹസൻനഗറിൽ വ്യാഴാഴ്‌ചയാണ് സംഭവം.
വികാരാബാദ് സ്വദേശിയായ അജ്‌മീറ ബീഗം (28), പത്തുവർഷം മുമ്പാണ് ഹസൻനഗറിലെ അബ്ബാസിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. വിവാഹം കഴിഞ്ഞതു മുതൽ അജ്‌മീറ ബീഗവും അമ്മായിയമ്മ ഫർസാന ബീഗവും തമ്മിൽ വഴക്കുകൾ പതിവായിരുന്നു.
വ്യാഴാഴ്‌ച രാവിലെ ചായ ഉണ്ടാക്കുവാനായി അമ്മായിയമ്മ മരുമകളോട് പറഞ്ഞു. കുട്ടികളെ സ്‌കൂളിൽ അയക്കാനുള്ള തിരക്കിൽ ചായയുണ്ടാക്കാൻ കഴിയാതെ വന്നതിൽ രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. രണ്ട് കുട്ടികളെയും സ്‌കൂളിൽ അയച്ച ശേഷം ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി.
പ്രകോപിതയായ ഫർസാന ബീഗം മരുമകളെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ഭർത്താവും അമ്മാവനും വീട്ടിലില്ലായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഒസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റി. മരുമകളുടെ മാതാപിതാക്കളുടെ പരാതിയിൽ ഫർസാന ബീഗം, മുഹമ്മദ് നൂർ എന്നിവർക്കെതിരെ കേസെടുത്തു.
Also Read: കര്‍ണാടകയില്‍ വാഹനാപകടം; 13 മരണം