തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ നഷ്‌ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് ഭരണത്തിൽ കഴിഞ്ഞ 9 വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ശമ്പളം പരിഷ്‌കരിക്കും. സർവീസ് വെയിറ്റേജാണ് ശമ്പള പരിഷ്‌കരണത്തിൻ്റെ ആത്മാവ്. സർവീസ് വെയിറ്റേജോടുകൂടിയുള്ള ശമ്പള പരിഷ്‌കരണം യുഡിഎഫ് നടപ്പിലാക്കും. ജീവിത നിലവാരം കുത്തനെ ഉയരുമ്പോൾ അതിനാനുപാതികമായി ജീവനക്കാരുടെ വേതന വർധനവ് നൽകുന്നതിന് പകരം തുടർച്ചയായ ആനുകൂല്യ നിഷേധമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് വിഡി സതീശൻ വിമർശിച്ചു.
ഇടത് സർക്കാർ പിന്തുടരുന്ന ഈ സമീപനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഭരണപക്ഷത്തെ ഒരു സംഘടന തന്നെ പണിമുടക്ക് രംഗത്തേക്ക് വന്നിരിക്കുന്നത് സ്ഥിതിഗതികൾ എത്രത്തോളം മോശമാണെന്നത് വ്യക്തമാക്കുന്നു. സർക്കാരിൻ്റെ നയങ്ങളെ തള്ളി ഭരണകക്ഷിയിൽപ്പെട്ട പാർട്ടിയുടെ സർവീസ് സംഘടനകൾ പണിമുടക്കിയത് സർക്കാരിനേറ്റ കനത്ത പ്രഹരമാണ്. ഇങ്ങനെ നിരന്തരമായി ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ കാലം ചില പാഠങ്ങൾ പഠിപ്പിക്കും. അതിനുള്ള സമയം സമാഗതമായിരിക്കുന്നു. സ്‌തുതിപാടകർ എഴുതുന്ന കാവ്യങ്ങളിൽ അഭിരമിക്കുന്ന മുഖ്യമന്ത്രി ജീവനക്കാർ വിലാപകാവ്യം രചിച്ച് കഴിഞ്ഞിരിക്കുകയാണെന്നത് തിരിച്ചറിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
2025 ജനുവരിയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടുത്ത ഗഡു ക്ഷാമബത്ത അനുവദിക്കാതിരിക്കേ 19% ക്ഷാമബത്ത കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളത്തിൻ്റെ അഞ്ചിൽ ഒന്ന് ഓരോ മാസവും നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്നു. നാല് വർഷം കൊണ്ട് ലഭിക്കേണ്ട 24% ക്ഷാമബത്തയിൽ ആകെ 5% മാത്രമാണ് അനുവദിച്ചത്. അതിൽ 78 മാസത്തെ കുടിശ്ശിക ഇല്ലാതാക്കി. അൻപതിനായിരം മുതൽ 1.5 ലക്ഷം രൂപ വരെ ഈയിനത്തിൽ ജീവനക്കാരിൽ നിന്നും സർക്കാർ കൊള്ളയടിച്ചുവെന്ന് വിഡി സതീശൻ ആരോപിച്ചു.
അഞ്ച് വർഷമായി ലീവ് സറണ്ടർ പിടിച്ചു വെച്ചിരിക്കുകയാണ്. ഈ സർക്കാരിൻ്റെ കാലത്ത് ലീവ് സറണ്ടർ ലഭിക്കില്ലായെന്നത്, ലീവ് സറണ്ടർ നീട്ടിവെച്ച് കൊണ്ടുള്ള ഉത്തരവുകളിലൂടെ ജീവനക്കാർക്ക് ബോധ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രകടനപത്രികയിലൂടെ വാഗ്‌ദാനം നൽകിയെങ്കിലും അത് പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പങ്കാളിത്ത പെൻഷൻ്റെ വിഹിതം കേന്ദ്രത്തിൽ 14% നൽകിയിട്ടും കേരളത്തിൽ അത് 10% ആയി തന്നെ തുടരുന്നു. കേന്ദ്രത്തിൽ ഡിസിആർജിഎ അനുവദിച്ചപ്പോൾ കേരളത്തിൽ അത് നിഷേധിച്ചു. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം പദ്ധതി പിൻവലിച്ചു. നിലവിലുണ്ടായിരുന്ന ഹെൽത്ത് ഇൻഷുറൻസ് പദ്ധതി ഉപേക്ഷിച്ചാണ് ജീവനക്കാർ സർക്കാരിൻ്റെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയായ മെഡിസിപ്പിൽ അംഗമായത്. എന്നാൽ ഈ പദ്ധതിയിൽ അംഗമായതിൻ്റെ പേരിൽ ആശുപത്രികളിൽ നിന്നും യാതൊരു പരിരക്ഷയും ജീവനക്കാർക്ക് ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല തികഞ്ഞ പരിഹാസവും അവഹേളനവും നേരിടേണ്ടി വന്നുവെന്നതാണ് യാഥാർഥ്യമെന്ന് വിഡി സതീശൻ വ്യക്‌തമാക്കി.
വളരെ മികച്ച ശമ്പളപരിഷ്‌കരണം എന്ന് തെറ്റിദ്ധരിപ്പിച്ച് നടപ്പിലാക്കിയ പതിനൊന്നാം ശമ്പളം പരിഷ്‌കരണത്തിൻ്റെ അരിയർ തുക നാളിതുവരെ ജീവനക്കാർക്ക് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. അന്ന് കുടിശ്ശികയായിരുന്ന 16% ക്ഷാമബത്ത പിഎഫിൽ ലയിപ്പിച്ചതായി ഉത്തരവിറക്കിയെങ്കിലും ലോക്കൽ പീരിയഡ് കഴിഞ്ഞിട്ടും അത് പിൻവലിക്കാൻ സാധിച്ചിട്ടില്ല. അന്ന് വരെ നൽകിയിരുന്ന ആനുകൂല്യങ്ങളായ ഭവന വായ്‌പാ പദ്ധതി, സിസിഎ, ഫിറ്റ്‌മെൻ്റ് ബെനിഫിറ്റ്, സർവീസ് വെയിറ്റേജ് തുടങ്ങിയുള്ളവ കവർന്നെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സർവീസിൽ ഇരുന്നു മരണപ്പെട്ടാൽ ആശ്രിതർക്ക് താങ്ങും തണലുമായി സർക്കാർ ഉണ്ടാകുമെന്ന ഓരോ ജീവനക്കാരൻ്റെയും പ്രതീക്ഷയിൽ കരിനിഴൽ വീഴ്ത്തി ആശ്രിത നിയമനത്തിലും ഈ സർക്കാർ കൈവെച്ചു. മരണപ്പെട്ട ജീവനക്കാരൻ്റെ ആശ്രിതരെ ചേർത്ത് നിർത്തുന്നതിന് പകരം സമാശ്വാസ ധനം എന്ന പേരിൽ തുച്ഛമായ തുക നൽകി അവരുടെ വൈകാരികതയെ പോലും വെല്ലുവിളിക്കുകയാണ്. ഇൻഷുറൻസ് പരിരക്ഷ എന്ന വ്യാജ പേര് ചാർത്തി ജീവനക്കാരുടെ ശബളത്തിൻ്റെ കൂടുതൽ തുക കവർന്നെടുക്കാൻ ജീവാനന്ദം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എട്ടര വർഷത്തെ ഭരണം സർക്കാർ ജീവനക്കാരെ സാമ്പത്തികമായും മാനസികമായും അങ്ങേയറ്റം ദുരിത പൂർണ്ണമാക്കി. ഈ സർക്കാരിൻ്റെ ജീവനക്കാരോടുള്ള കടുത്ത അവഗണനകൾ അനസ്യൂതം തുടരുമ്പോൾ ഇത്തരം നീതിനിഷേധങ്ങൾ അവസാനിപ്പിച്ച് സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കാനായി നടന്ന പണിമുടക്ക് ജീവനക്കാർ അവസരോചിതമായി ഏറ്റെടുത്തിരിക്കുകയാണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.
60 ശതമാനത്തിലധികം പേർ പണിമുടക്കിൽ പങ്കെടുത്തതായി സെറ്റോ ചെയർമാൻ ചവറ ജയകുമാർ അറിയിച്ചു. ഡയസ്നോൺ സ്ഥലംമാറ്റ ഭീഷണി എല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ജീവനക്കാർ പണിമുടക്കിയത്. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.
ജി സുബോധൻ, കെസി സുബ്രഹ്മണ്യൻ, എഎം ജാഫർ ഖാൻ, വട്ടപ്പാറ അനിൽ, എംഎസ്. ഇർഷാദ്, ആർ അരുൺ കുമാർ, എൻ മഹേഷ്, സുഭാഷ് ചന്ദ്രൻ, സന്തോഷ്, വിഎസ് രാജീവ്, മേരി പുഷ്‌പം, പുരുഷോത്തമൻ, എപി സുനിൽ, ബി പ്രദീപ് കുമാർ, അനസ്, എന്നിവർ സംസാരിച്ചു.