ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് പുറ്റടി സ്‌പൈസസ് പാർക്കിന് മുമ്പിൽ കർഷകന്‍റെ വേറിട്ട പ്രതിക്ഷേധം. ഏലക്ക വില 3000 രൂപയും കുരുമുളകിന് 700 രൂപയുമായി തറവില നിശ്ചയിക്കുക വന്യമ്യഗ ഉപദ്രവങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകനായ ഷാജി തത്തംപള്ളി ആവശ്യപ്പെടുന്നത്.
വണ്ടൻമേട് പഴയകൊച്ചറ സ്വദേശി ഷാജി തത്തംപള്ളിൽ വീട്ടിൽ നിന്നും കാൽനടയായെത്തിയാണ് സത്യഗ്രഹ സമരം നടത്തിയത്. പഴയ കൊച്ചറയിൽ നിന്നും പ്ലക്കാടുമേന്തി ചേറ്റുകുഴി, ആമയാർ, വണ്ടൻമേട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് സ്‌പൈസസ് പാർക്ക് പടിക്കൽ ഒറ്റയാൾ സമരം ആരംഭിച്ചത്.
കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും വളം കീടനാശിനികളുടെ വില വർദ്ധനവും കൊണ്ട് പൊറുതി മുട്ടിയ കർഷകർക്ക് നേരേയുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഷാജി ഒറ്റയാൾ സമരം നടത്തിയത്.
കടുത്ത വേനലിനെ അവഗണിച്ചുകൊണ്ട് 12 കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് സ്‌പൈസസ് പാർക്കിന് മുമ്പിൽ വൈകിട്ട് അഞ്ച് മണി വരെ സത്യാഗ്രഹം നടത്തിയത്. ഒറ്റയാൾ സമരത്തിലൂടെ ഉത്തരവാദപ്പെട്ടവരുടെ കണ്ണു തുറക്കുമെന്ന വിശ്വാസത്തിലാണ് ഷാജി.