കോഴിക്കോട് : തരിശ് ഭൂമിയിൽ പൊന്ന് വിളയിക്കാൻ നെൽകൃഷി ചെയ്‌ത് ഒരു വനിത കൂട്ടായ്‌മ. മാവൂരിലെ പതിനൊന്ന് വനിതകൾ അടങ്ങിയ ചെമ്പകം കൃഷി കൂട്ടായ്‌മയാണ് നെൽകൃഷി ചെയ്‌ത് വിജയം കൊയ്യാൻ ഒരുങ്ങുന്നത്. ചെമ്പകം കൃഷി കൂട്ടായ്‌മയുടെ ആദ്യ നെൽകൃഷിയാണിത്. മാവൂർ ചിറക്കൽ താഴത്തെ കച്ചേരി പൊയിൽ വയലിലാണ് കൃഷി ആരംഭിച്ചത്. നാല് ഏക്കർ തരിശുഭൂമിയെ കാർഷിക യോഗ്യമാക്കിയാണ് വനിത കർഷക സംഘം നെൽകൃഷി ഇറക്കിയത് (Paddy Cultivation by Womens Collective at Calicut).
മാവൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹായത്തോടെയാണ് കൃഷിയിറക്കിയത്. കുടുംബശ്രീ അംഗങ്ങളും ഇവര്‍ക്ക് പിന്തുണയുമായെത്തി. മാവൂർ കൃഷി ഓഫീസർ ഡോ. ദർശന ദിലീപ് ആണ് വനിതകളുടെ ആദ്യ നെൽകൃഷിക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുന്നത്. 120 ദിവസം മൂപ്പു വേണ്ട ഉമ, വൈശാഖ് എന്നീ നെൽ വിത്തുകളാണ് കൃഷി ചെയ്യുന്നത്. 20 ദിവസം മുന്‍പ് പാകിയ നെൽവിത്തുകൾ എല്ലാം മുളച്ച് ഞാറ് നടീലിന് പാകമായി.
ചെമ്പകം കാർഷിക കൂട്ടായ്‌മയുടെ ആദ്യ നെൽകൃഷി പ്രചോദനമാക്കി മറ്റ് വനിത സംഘങ്ങളും നെൽകൃഷിയിലേക്ക് ചുവട് വയ്ച്ചിട്ടുണ്ട്. വനിത സംഘങ്ങൾ നെൽകൃഷിയിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ മാവൂരിലെ തരിശുഭൂമികൾ നെൽകൃഷികളാൽ സമൃദ്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.