കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ വിജിലൻസ് പിടിയിൽ (Feroke Motor Vehicle Inspector arrested while accepting bribe of ten thousand). ഫറോക്ക് ജോയിന്‍റ് ആർ ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ആയ ജലീലിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് കൈയ്യോടെ പിടികൂടിയത്. പരാതിക്കാരനിൽ നിന്ന് 10,000 രൂപ കൈപ്പറ്റുന്നതിനിയാണ് ഇയാൾ കോഴിക്കോട് വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്.
ഫറോക്കിലെ പുക പരിശോധന കേന്ദ്രത്തിന്‍റെ ഉടമയാണ് പരാതിക്കാരൻ. ഇയാളിൽ നിന്നും 10,000 രൂപയാണ് എം വി ഐ കൈക്കൂലിയായി വാങ്ങിയത്. നേരത്തെ പുക പരിശോധന കേന്ദ്രത്തിലെത്തിയ ജലീൽ സ്ഥാപനത്തിന്‍റെ ലോഗിൻ ഐ ഡി റദ്ദ് ചെയ്‌തിരുന്നു. ഇത് പുനസ്ഥാപിക്കുന്നതിന് വേണ്ടി ഉടമ ഫറോക്ക് ജോയിന്‍റ് ആർ ടി ഓഫിസിലെ എം വി ഐ ആയ ജലീലിനെ സമീപിച്ചിരുന്നു.
എന്നാൽ ലോഗിൻ ഐ ഡി പുനസ്ഥാപിക്കണമെങ്കിൽ കൈക്കൂലിയായി പതിനായിരം രൂപ തരണമെന്ന് പുക പരിശോധന കേന്ദ്രം ഉടമയോട് ജലീൽ ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുക പരിശോധന കേന്ദ്രം ഉടമ വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് ഫിനോഫ്‌തലിൻ പുരട്ടിയ പതിനായിരം രൂപ പുക പരിശോധന കേന്ദ്രം ഉടമയ്ക്ക് കൈമാറി.
ഈ പണവുമായി ഇന്ന് രാവിലെ പരാതിക്കാരൻ ജലീലിന്‍റെ അഴിഞ്ഞിലത്തെ വീട്ടിലെത്തി. പതിനായിരം രൂപ കൈമാറി പരാതിക്കാരൻ പുറത്തിറങ്ങിയ ഉടൻതന്നെ വിജിലൻസ് വിഭാഗം ജലീലിന്‍റെ വീട്ടിലേക്ക് കയറുകയായിരുന്നു (Motor Vehicle Inspector arrested in Bribe case at Feroke). സംശയം തോന്നിയ ജലീൽ പണം അടുക്കള ഭാഗത്തെ ചാക്കിൽ നിക്ഷേപിച്ചിരുന്നു.
തുടർന്ന് വിജിലൻസ് ഡി വൈ എസ് പി സുനിലിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ജലീലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പണം കണ്ടെടുത്തു. വിജിലൻസിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
നേരത്തെയും ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു ജലീൽ.
രണ്ടുവർഷം മുമ്പാണ് ജലീൽ സ്ഥലം മാറി ഫറോക്ക് ജോയിന്‍റ് ആർ.ടി. ഓഫിസിൽ എത്തിയത്. ഇടുക്കി കാഞ്ഞാർ സ്വദേശിയാണ് പിടിയിലായ ജലീൽ.