തിരുവനന്തപുരം : കേരളം ഇന്ന് കഞ്ഞികുടിച്ച് കഴിയുന്നതിന് ഉത്തരവാദി മോദി സർക്കാർ ആണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പരാമർശം മൂന്നരക്കോടി മലയാളികളെ അപമാനിക്കുന്നതാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മൂന്നരക്കോടി മലയാളികൾ അന്തസ്സില്ലാത്തവരാണോ?. എത്ര തെറ്റായ പ്രസ്‌താവനകളാണ് നടത്തുന്നതെന്നും ഇ പി ജയരാജൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്തിനാണ് മലയാളികളെ അപമാനിക്കുന്നതെന്നും ചെറുതാക്കുന്നതെന്നും ഇ പി ചോദിച്ചു. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ഫെഡറൽ സംവിധാനത്തിന്‍റെ ഭാഗമാണ്. അത് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം 2024ന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് വിശ്വസിക്കുന്ന ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റിന് അതല്ലാതെ എന്താണ് പറയാൻ സാധിക്കുകയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു. കേരളം ഇന്ന് കഞ്ഞികുടിച്ച് കഴിയുന്നതിന് ഉത്തരവാദി മോദി സർക്കാർ ആണ്. മോദി സർക്കാർ ഇല്ലാതിരുന്നെങ്കിൽ കേരളത്തിൽ പട്ടിണി മരണങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും റേഷൻ കിട്ടില്ലായിരുന്നു എന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരാമർശം.