ദുബായി: ഇസ്രയേലി ശതകോടീശ്വരന്‍റ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നർ കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. കപ്പലില്‍ പാലക്കാട്, കോഴിക്കോട് സ്വദേശികളായ മലയാളികളടക്കം 17 ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍റെ അർദ്ധ സൈനിക റെവല്യൂഷണറി ഗാർഡിലെ കമാൻഡോകൾ ഹോർമുസ് കടലിടുക്കിന് സമീപം വെച്ച്, ഹെലികോപ്റ്ററിൽ ഇറങ്ങി കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം.
ദുബായിലേക്ക് പോവുകയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. ഈ മാസമാദ്യം സിറിയയിലെ ഇറാന്‍ കോൺസിലേറ്റില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്.
ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നർ കപ്പലായ, പോർച്ചുഗീസ് പതാകയേന്തിയ എംഎസ്‌സി ഏരീസ് ആണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാന്‍ സർക്കാരിന്‍റെ ഐആർഎൻഎ അറിയിക്കുന്നു. ഇസ്രയേലി ശതകോടീശ്വരൻ ഇയാൽ ഓഫറിന്‍റെ സോഡിയാക് ഗ്രൂപ്പിന്‍റെ ഭാഗമാണ് സോഡിയാക് മാരിടൈം. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ സോഡിയാക് കമ്പനി തയാറായിട്ടില്ല.
മിഡിൽ ഈസ്‌റ്റിലെ, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സുമായി പങ്ക് വെച്ചിരുന്നു. കപ്പലിന്‍റെ ഡെക്കിൽ ഇരിക്കുന്ന കണ്ടെയ്‌നറുകളുടെ കൂട്ടത്തിലേക്ക് ഇറാന്‍റെ കമാൻഡോകൾ ഇറങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഇറാന്‍ സൈനികര്‍ എത്തിയ ഹെലികോപ്റ്റർ സോവിയറ്റ് കാലഘട്ടത്തിലെ മിൽ എംഐ -17 ഹെലികോപ്റ്റർ ആണെന്നാണ് വീഡിയോയില്‍ നിന്ന് അനുമാനിക്കുന്നത്.
കപ്പലിന്‍റെ ട്രാക്കിങ് ഡാറ്റ നിലവില്‍ ഓഫാക്കിയ നിലയിലാണ്. 2019 മുതൽ ഇറാൻ തുടർച്ചയായി ഇത്തരത്തില്‍ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ആഗോള തലത്തിൽ നടക്കുന്ന എണ്ണ വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. 2019 മുതൽ, ഫുജൈറയുടെ കടൽത്തീരത്ത് നിരവധി സ്ഫോടനങ്ങളും ഹൈജാക്കിങ്ങുകളും നടന്നിട്ടുണ്ട്.