ടെൽ അവീവ് : ഇസ്രയേലില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരി കൊളളുന്നു. ഹമാസ് ബന്ദികളുടെ മോചനം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടെൽ അവീവിലെ തെരുവുകളില്‍ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. ശനിയാഴ്‌ച ടെൽ അവീവ് സാക്ഷ്യംവഹിച്ചത് ഒക്‌ടോബർ 7 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധ സംഗമത്തിനായിരുന്നു. 120,000 ആളുകളാണ് പങ്കെടുത്തത്. സമാനമായ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി അരങ്ങേറി.
ജറുസലേമിൽ, ആയിരങ്ങൾ പ്രസിഡൻ്റിൻ്റെ വസതിയിലേക്ക് മാർച്ച് നടത്തി. തുടക്കത്തിൽ സർക്കാർ വിരുദ്ധ റാലി ആണ് ആസൂത്രണം ചെയ്തെങ്കിലും ബൈഡൻ്റെ ഇടപെടലിന് പിന്നാലെ ബന്ദികളുടെ മോചനമെന്ന ആവശ്യവും ഉയര്‍ത്തുകയായിരുന്നു. ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും സംഘർഷം അവസാനിപ്പിക്കാനുള്ള ബൈഡൻ്റെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടും നഗരവീഥികളിൽ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. ഹമാസ് ബന്ദികളാക്കിയവരുടെ പ്രതീകമായ മഞ്ഞ പതാകകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപിടിച്ചിരുന്നു.
അതേസമയം, ബൈഡൻ നിര്‍ദേശിച്ച വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും സ്വീകരിക്കാൻ ഇസ്രയേലിനോടും ഹമാസിനോടും ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഈജിപ്‌ത് എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. '2024 മെയ് 31 ന് പ്രസിഡൻ്റ് ബൈഡൻ വിവരിച്ച തത്വങ്ങൾ ഉൾക്കൊള്ളുന്ന കരാർ അന്തിമമാക്കാൻ ഖത്തറും അമേരിക്കയും ഈജിപ്‌തും ഹമാസിനോടും ഇസ്രയേലിനോടും സംയുക്തമായി ആവശ്യപ്പെടുന്നു' -എന്ന് പ്രസ്‌താവനയിൽ പറയുന്നു. ഗാസയിലെ ജനങ്ങൾക്കും ദീർഘനാളായി ബന്ദികളാക്കിയവർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം നൽകുന്നതുമാണ് ഈ കരാര്‍. കൂടാതെ, സ്ഥിരമായ വെടിനിർത്തല്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനും നിലവിലത്തെ പ്രതിസന്ധി അവസാനിപ്പിക്കാനും സഹായിക്കുന്നതുമാണെന്ന് രാജ്യങ്ങള്‍ വ്യക്തമാക്കി.
Also Read: വൈറലായി 'ഓള്‍ ഐസ് ഓണ്‍ റഫ'; ഇന്‍സ്‌റ്റഗ്രാമില്‍ മാത്രം 440 ലക്ഷം ഷെയറുകള്‍