കരിംഗഞ്ച് (അസം) : സാധാരണ അമ്മയുടെ മടിത്തട്ടാണ് കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ അഭയകേന്ദ്രമെന്ന് പറയാറുണ്ട്. എന്നാൽ ഒരു സ്ത്രീ തന്‍റെ മക്കളെ കൊലപ്പെടുത്തിയ വാര്‍ത്തയാണ് അസമിലെ കരിംഗഞ്ചിൽ നിന്ന് പുറത്തുവരുന്നത്. രാമകൃഷ്‌ണ നഗറിന് സമീപമുള്ള ഡോലുഗാങ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം ഹരി നഗർ ഗ്രാമപഞ്ചായത്തിലെ ഡോലുഗാങ്ങിലാണ് യുവതി താമസിച്ചിരുന്നത്.
യുവതിയുടെ സഹോദരിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്‌ച വരെ അവരുടെ കുടുംബത്തിൽ എല്ലാം നല്ലരീതിയിലായിരുന്നു. എന്നാൽ ഞായറാഴ്‌ച രാവിലെയാണ് ഇവരുടെ കുടുംബത്തിൽ ദാരുണമായ സംഭവം നടന്നത്. സ്‌ത്രീയുടെ ഭർത്താവ് രാവിലെ തന്നെ കടയിലേക്ക് പോയിരുന്നു. ആ സമയത്ത് സ്ത്രീയും സഹോദരിയും മൂന്ന് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.
രാവിലെ 9 മണിയോടെ ഗ്രാമത്തിലെ ചില ആൺകുട്ടികൾ പശുക്കളെ മേയ്‌ക്കാന്‍ വയലിലേക്ക് പോകുമ്പോഴാണ് സ്ത്രീ തൻ്റെ കുട്ടികളെ ചോപ്പർ ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ടത്. ഉടനെ ഇവര്‍ ബഹളം വയ്‌ക്കുകയും ആളുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയുെ ചെയ്‌തത്. അപ്പേഴേക്കും കുട്ടികൾ മരിച്ചിരുന്നു.
നാട്ടുകാർ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്നതും യുവതിയുടെ 7 വയസുള്ള സഹോദരിയും രക്തം വാർന്ന് നിലത്ത് കിടക്കുന്നതും കണ്ടു. കൊലപാതകത്തിന് ശേഷം യുവതി മുറിക്കുള്ളിൽ കയറി വാതിലടച്ചു. ഏഴുവയസുകാരിയായ സഹോദരിയെ പ്രദേശവാസികൾ ഉടൻ തന്നെ രാമകൃഷ്‌ണ നഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
അതിനിടെ വാതിൽ തകർത്ത് മുറിയിൽ കയറിയ നാട്ടുകാർ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് രക്തം വാർന്ന് അബോധാവസ്ഥയിൽ കിടന്ന യുവതിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇരുവരുടെയും നില ഗുരുതരമായതിനാൽ ഹൈലക്കണ്ടി സിവിൽ ആശുപത്രിയിലേക്കും പിന്നീട് സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
സംഭവം റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് രാമകൃഷ്‌ണ നഗർ പൊലീസ് മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു. മരിച്ച മൂന്ന് കുട്ടികളിൽ രണ്ട് ആൺകുട്ടികളും മറ്റൊന്ന് പെൺകുട്ടിയുമാണ്. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.