കോട്ട(രാജസ്ഥാന്‍): ആത്മഹത്യക്കുറിപ്പുമായി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഇന്‍സ്‌റ്റഗ്രാം റീല്‍. മെറ്റ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ട പൊലീസെത്തി കുട്ടിക്ക് കൗണ്‍സിലിങ്ങ് നല്‍കി. പൊലീസും മെറ്റയും തമ്മില്‍ ഇത്തരത്തില്‍ സഹകരിക്കുന്നതിന് നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയിരുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെയും വിദ്യാർഥികളുടെയും സമ്മർദ്ദവും ആത്മഹത്യാ പ്രവണതയും അറിയാൻ രാജസ്ഥാൻ പൊലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കുന്നുണ്ട്. . ഇതിൽ മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്‌റ്റാഗ്രാം എന്നിവയിൽ നിന്നാണ് പൊലീസിന് സഹായം ലഭിക്കുന്നത്. ഈ സഹകരണത്തിലൂടെ, ആരെങ്കിലും വിഷാദം, ആത്മഹത്യ, സമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്‌റ്റ് ചെയ്‌താൽ, അത് സംബന്ധിച്ച് പൊലീസിന് അറിയിപ്പ് ലഭിക്കും.
സാങ്കോട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ആത്മഹത്യ ചെയ്യുന്നുവെന്ന് കാട്ടി സോഷ്യൽ മീഡിയ റീൽ അപ്‌ലോഡ് ചെയ്‌തു. റീലിൽ തന്‍റെ ജീവിതം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എഴുതിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്, മെറ്റ കോട്ട പൊലീസിന് അറിയിപ്പ് നല്‍കി, തുടർന്ന് കോട്ട റൂറൽ പൊലീസ് കുട്ടിയെ കണ്ടെത്തി. വീട്ടുകാരുമായി ചര്‍ച്ച നടത്തി. കുട്ടിക്ക് വേണ്ട കൗണ്‍സിലിങ്ങ് നല്‍കി. കുട്ടിയെ നിരീക്ഷിക്കാൻ കുടുംബാംഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്‌ച മെറ്റാ വഴി തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും അതിൽ ഒരു കുട്ടി തന്‍റെ ജീവൻ ബലിയർപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതായി കോട്ട റൂറൽ എസ്‌പി കരൺ ശർമ്മ പറഞ്ഞു. സംഗോഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലായിരുന്നു ഈ കേസ്. ഈ രീതിയിൽ റീൽ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റീൽ അപ്‌ലോഡ് ചെയ്‌ത ശേഷം പൊലീസ് തന്നെ അന്വേഷിച്ച് വീട്ടിലേക്ക് വരുമെന്ന് കുട്ടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് എസ്‌പി ശർമ പറഞ്ഞു.
തിങ്കളാഴ്‌ച വൈകിട്ട് നാലോടെയാണ് തനിക്ക് വിവരം ലഭിച്ചതെന്നും 45 മിനിറ്റിനുള്ളിൽ കുട്ടിയെ കണ്ടെത്തിയെന്നും സംഗോഡ് പൊലീസ് സ്‌റ്റേഷൻ ഓഫീസർ ഹിരാലാൽ പൂനിയ പറയുന്നു. എന്നാൽ, കുട്ടി മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത് കുറ്റിക്കാട്ടിൽ ഒളിച്ചതിനാൽ ഈ സമയത്ത് കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ഇതിനു മുമ്പും കോട്ട സിറ്റി പൊലീസിന്‍റെ ജാഗ്രതാ നിർദേശത്തിൽ ജുൻജുനുവിലെ ഒരു വിദ്യാർഥിയുടെ ആത്മഹത്യ പൊലീസ് തടഞ്ഞിരുന്നു. കുട്ടി വിഷാദാവസ്ഥയിലായിരുന്നു. ആത്മഹത്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലത് എഴുതിയിരുന്നു. ഇത് സംബന്ധിച്ച് മെറ്റയിൽ നിന്ന് കോട്ട പൊലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. കോട്ട പൊലീസ് ജുൻജുനു പൊലീസിന് ഈ വിവരം നൽകി, തുടർന്ന് പൊലീസ് ആൺകുട്ടിയുടെ വീട്ടിൽ എത്തി കൗൺസിലിംഗ് നൽകി.
Also Read: പാകിസ്ഥാൻ ഫോൺ നമ്പറിൽ നിന്നും ആത്മഹത്യ പ്രേരണ സന്ദേശം: ഹരിയാനയിൽ യുവാവ് ജീവനൊടുക്കി