ഹൈദരാബാദ് : ഒരു വർഷത്തിനുളളിൽ വെജിറ്റേറിയൻ യാത്രികനായി നൂറ് രാജ്യങ്ങൾ സഞ്ചരിക്കുകയെന്ന ലക്ഷ്യവുമായി തെലങ്കാന ജങ്കാവിൽ നിന്നും ഗന്ധേ രാമകൃഷ്‌ണ. സ്വന്തമായി ഒരു ഐടി സ്ഥാപനം കൈകാര്യം ചെയ്യുകയും വെജിറ്റേറിയൻ ജീവിതശൈലി നിലനിർത്തുകയും ചെയ്‌തുകൊണ്ട് ഇതിനോടകം തന്നെ 80 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
യാത്രകളുടെ തുടക്കം
തെലങ്കാനയിലെ ജങ്കാവ് ജില്ലയിലാണ് ജനനം. തൻ്റെ അമ്മയ്‌ക്ക് നൽകിയ ഉറപ്പിനാൽ ലോകം മുഴുവൻ യാത്ര നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. അൻപത് കോടിയുടെ വിറ്റുവരവുള്ള ഐടി കൺസൾട്ടിങ് സ്ഥാപനം ഉണ്ടായിരുന്നിട്ടും തൻ്റെ പ്രൊഫഷണൽ നേട്ടങ്ങളേക്കാൾ അമ്മയുടെ സ്വപ്‌നത്തിന് മുൻഗണന നൽകാൻ രാമകൃഷ്‌ണ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻ്റെ ലക്ഷ്യം എന്നത് ഒരു വർഷത്തിനുളളിൽ വെജിറ്റേറിയൻ ജീവിതശൈലി പിന്തുടർന്ന് കൊണ്ട് 100 രാജ്യങ്ങൾ സന്ദർശിക്കുകയെന്നതാണ്.
വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം
രാമകൃഷ്‌ണയുടെ ജീവിതം തന്നെ ഒരു പോരാട്ടമായിരുന്നു. അമ്മയ്ക്ക് ഗുരുതരമായ അസുഖം ബാധിച്ചതിനെത്തുടർന്ന് മുത്തശ്ശിയാണ് അദ്ദേഹത്തെ വളർത്തിയത്. അതിനാൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വന്നു.
ഈ പ്രതിസന്ധികൾക്കിടയിലും തൻ്റെ പഠനം ഉപേക്ഷിക്കാൻ രാമകൃഷ്‌ണ തയ്യാറായില്ല. പഠനത്തിൽ മികവ് പുലർത്തുന്നതിന് പുറമേ കുച്ചിപ്പുടിയിലും പ്രാവീണ്യം നേടി. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കുകയും ചെയ്‌തു. പഠനത്തോടൊപ്പം തന്നെ റിയൽ എസ്റ്റേറ്റിൽ പാർട്ട് ടൈമായി ജോലി ചെയ്‌ത് കുടുംബം പുലർത്തുകയും ചെയ്‌തു.

വിദ്യാഭ്യാസം പൂർത്തിയാക്കി വിദേശത്ത് ജോലി ലഭിച്ചതോടെ തൻ്റെ സ്വപ്‌നങ്ങൾ പൂവണിയുകയായിരുന്നു. പിന്നീട് അദ്ദേഹം യുഎസിൽ ഐടി കൺസൾട്ടിങ് കമ്പനി സ്ഥാപിക്കുകയും നിരവധി പേർക്ക് ജോലി നൽകുകയും ചെയ്‌തു.
കണ്ടെത്തലിൻ്റെ യാത്ര
അമ്മയ്ക്ക് നൽകിയ വാഗ്‌ദാനം നിറവേറ്റുന്നതിനായി രാമകൃഷ്‌ണ ഒരു വർഷം മുൻപ് 'ആർകെ വേൾഡ് ട്രാവലർ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തൻ്റെ അനുഭവങ്ങൾ പങ്കുവയ്‌ക്കാനുള്ള വേദിയായി ആ ചാനൽ മാറി. ഇന്നുവരെ 350 വീഡിയോകളാണ് അപ്‌ലോഡ് ചെയ്‌തിട്ടുളളത്. സംസ്‌കാരങ്ങൾ, ഭൂപ്രകൃതികൾ, എന്നിവയാണ് തൻ്റെ വീഡിയോയിലൂടെ പങ്കുവെച്ചത്.
പരീക്ഷണങ്ങളും വിജയങ്ങളും
രാമകൃഷ്‌ണൻ്റെ യാത്രയിലെല്ലാം തന്നെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും കഠിനമായിരുന്നത് ഡൊമിനിക്കൻ റിപ്പബ്ലിക് വിമാനത്താവളത്തിൽ സംഭവിച്ചതായിരുന്നു. അതൊരു 13 മണിക്കൂർ നീണ്ട പരീക്ഷണമായിരുന്നു. പ്രതികൂലമായ കാലാവസ്ഥ കാരണം വിമാനം റദ്ദാക്കിയതിനെത്തുടർന്ന് അദ്ദേഹത്തെ തടഞ്ഞുവച്ചു.
അതുപോലെ ചില രാജ്യങ്ങളിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം വർണ വിവേചനം നേരിടേണ്ടി വന്നു. എന്നാൽ ഈ പരീക്ഷണങ്ങളെല്ലാം തന്നെ അദ്ദേഹത്തെ കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു. ഈ അനുഭവങ്ങൾ എല്ലാം തന്നെ വെല്ലുവിളികളെ മറികടന്ന് മുന്നോട്ട് പോകാനുളള പ്രചോദനമായിരുന്നു.
അമ്മയുടെ ആഗ്രഹം നിറവേറ്റാനൊരു മകന്‍
രാമകൃഷ്‌ണൻ്റെ യാത്രയുടെ പിന്നിലെ പ്രചോദനം വ്യക്തിപരമായിട്ടുളളത് ആയിരുന്നു. അദ്ദേഹത്തിൻ്റെ അമ്മ ജ്യോതി "108 സ്റ്റോറീസ്" എന്ന പ്രശസ്‌തമായ പുസ്‌തകത്തിൻ്റെ എഴുത്തുകാരിയായിരുന്നു. എന്നാൽ പിന്നീട് നട്ടെല്ലിന് ക്ഷതം സംഭവിച്ച് വീൽചെയറിൽ ഒതുങ്ങിയി. എന്നാൽ ശാരീരിക പരിമിതികൾക്കിടയിലും ജ്യോതി എഴുതിക്കൊണ്ടേയിരുന്നു. ലോകം ചുറ്റാനായി സ്വപ്‌നം കണ്ടു.
കഥകൾ പങ്കിടാനും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയെന്നത് ജ്യോതിയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഈ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് മുൻപ് തന്നെ ജ്യോതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ജ്യോതിയ്ക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ ആ ആഗ്രഹം തന്നിലൂടെ നിറവേറ്റുകയാണ് രാമകൃഷ്‌ണ.
സ്ഥിരോത്സാഹത്തിൻ്റെ ഉദാഹരണം
100 രാജ്യങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യത്തോട് ഗന്ധേ രാമകൃഷ്‌ണ അടുക്കുകയാണ്. യാത്രകൾ എപ്പോഴും സ്ഥിരോത്സാഹത്തിൻ്റെ ഉദാഹരണമായി നിലകൊള്ളുകയാണ്. അദ്ദേഹത്തിൻ്റെ കഥ, നേട്ടങ്ങൾ എന്നിവ ഉയർത്തിക്കാട്ടുകയെന്നത് മാത്രമല്ല, നിശ്ചയദാർഢ്യവും കുടുംബത്തോടുള്ള സ്നേഹവും എങ്ങനെയാണ് ഒരാളെ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പ്രേരിപ്പിക്കുമെന്നതിൻ്റെ ഉദാഹരണമാണ് ഗന്ധേ രാമകൃഷ്‌ണ.
Also Read: ഡോമിനര്‍ ബൈക്കില്‍ ലോകം കീഴടക്കാന്‍ ഒരുമ്പെട്ടൊരു പെണ്ണൊരുത്തി; പിന്നിട്ടത് 32 രാജ്യങ്ങൾ