ന്യൂഡൽഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് ആം ആദ്‌മി പാർട്ടിയുടെ എല്ലാ എംഎൽഎമാരും ഭാരവാഹികളും രാവിലെ 11മണിക്ക് ജന്തർമന്തറിൽ നിരാഹാരസമരം നടത്തും. മുൻകരുതൽ നടപടികളുടെ ഭാഗമായി സമരസ്ഥലത്തേക്കുള്ള റോഡുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബാരിക്കേഡുകൾ കൊണ്ട് സുരക്ഷ തീർത്തത് കാരണം സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടേക്കാം.
ഇന്ത്യയിലുടനീളമുള്ള 25 സംസ്ഥാനങ്ങൾക്കൊപ്പം, ന്യൂയോർക്ക്, ബോസ്‌റ്റോേൺ, ടൊറൻ്റോ, വാഷിങ്‌ടൺ ഡിസി, മെൽബൺ, ലണ്ടൻ എന്നിവയുൾപ്പെടെ പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ, എഎപി അനുഭാവികൾ സമൂഹ ഉപവാസത്തിലൂടെ കെജ്‌രിവാളിന് പിന്തുണ നൽകുമെന്ന് ആം ആദ്‌മി നേതാക്കൾ പറഞ്ഞു. കെജ്‌രിവാളിന്‍റെ അറസ്‌റ്റിനെ എതിർക്കുന്നവരും രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും വിവിധ സ്ഥലങ്ങളിൽ കൂട്ട ഉപവാസത്തിൽ പങ്കെടുക്കണമെന്നും ആം ആദ്‌മി മന്ത്രി ഗോപാൽ റായി അഭ്യർഥിച്ചു.
കെജ്‌രിവാളിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂട്യൂബിൽ "രഘുപതി രാഘവ് രാജാ റാം" എന്ന ഭക്തിഗാനം കൂട്ടമായി പ്രാർഥിക്കുകയോ കേൾക്കുകയോ ചെയ്യണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. 'ജയിലിൽ കഴിയുമ്പോൾ കെജ്‌രിവാൾ ജിക്ക് ശക്തി ലഭിക്കാനും സ്വേച്ഛാധിപത്യത്തിനെതിരെ പോരാടാനും ഞങ്ങൾ ഒരുമിച്ച് പ്രാർഥിക്കുമെ'ന്ന് പ്രവർത്തകർ പറഞ്ഞു.
സത്യം വെളിച്ചത്തു കൊണ്ടുവരാൻ നമുക്ക് പോരാടാമെന്നും അവര്‍ കൂട്ടിച്ചേർത്തു. കെജ്‌രിവാളിന്‍റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് ഉപവാസം നടത്തുന്നവർ അവരുടെ ചിത്രങ്ങൾ kejriwalkoaashirvaad.com എന്ന വെബ്‌സൈറ്റിലേക്ക് അയക്കണമെന്നും ആം ആദ്‌മി പാർട്ടി ആവശ്യപ്പെട്ടു.