വയനാട്: മാനന്തവാടിയിൽ നഗരസഭയുടെ മത്സ്യ-മാംസ മാർക്കറ്റ് അടുത്തുതന്നെ തുറക്കുമെന്ന് നഗരസഭാധ്യക്ഷൻ. മാലിന്യ സംസ്‌കരണ പ്ലാന്‍റ് ഇല്ലാത്തതിനാൽ ഒരു വർഷം മുമ്പാണ് മാർക്കറ്റ് പൂട്ടാൻ അന്നത്തെ സബ് കലക്‌ടർ ഉത്തരവിട്ടത്.
മാർക്കറ്റിലെ മാലിന്യ പ്ലാന്‍റിന്‍റെ പണി പൂർത്തിയായതായി നഗരസഭാധ്യക്ഷൻ വി.ആർ പ്രവിജ് പറഞ്ഞു. അടുത്തയാഴ്ച തന്നെ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പ്രവർത്തനാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം സബ് കലക്‌ടർക്ക് റിപ്പോർട്ട് നൽകും.
മാർക്കറ്റിൽ നിന്നുള്ള മലിനജലം വീടുകളിലേക്കും മറ്റും ഒഴുകിയെത്തിയതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് കലക്‌ടർ മാർക്കറ്റ് പൂട്ടാൻ ഉത്തരവിട്ടത്. മാർക്കറ്റ് തുറക്കാൻ വൈകുന്നതിനെതിരെ യുഡിഎഫ് സൂചനാസമരം നടത്തിയിരുന്നു.