വയനാട്: ജില്ലയിൽ കൊവിഡ് പരിശോധനകൾ വർധിപ്പിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്‌ണൻ. വയനാട്ടിൽ ഒരു ലാർജ് ക്ലസ്റ്ററും രണ്ട് ലിമിറ്റഡ് ക്ലസ്റ്ററുകളും രൂപപ്പെട്ട സാഹചര്യത്തിലാണ് നടപടി. ദിവസം 500 പേരെ പരിശോധിക്കാനുള്ള സജ്ജീകരണങ്ങൾ നിലവിലുണ്ട്. രണ്ടുദിവസത്തിനകം 800 പേരെ പരിശോധിക്കാനും അധികം വൈകാതെ 1100 പേരെ ഉൾക്കൊള്ളിക്കാനും സാധിക്കും വിധം സജ്ജീകരണങ്ങൾ ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു.
കലക്‌ടറേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ 7,000ത്തിലധികം കിടക്കകൾ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. വാളാടാണ് ജില്ലയിലെ ലാർജ് ക്ലസ്റ്റർ. സുൽത്താൻ ബത്തേരി, തൊണ്ടർനാട് എന്നിവിടങ്ങളാണ് ലിമിറ്റഡ് ക്ലസ്റ്ററുകൾ.