വയനാട്: മുള്ളൻ കൊല്ലിയിൽ മയക്കുവെടിയേറ്റ കടുവ കർണ്ണാടകത്തിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലേക്ക് പോയതായി വനം വകുപ്പ്. കബനി നീന്തി കടന്നാണ് കടുവ കർണ്ണാടക അതിർത്തിയിലുള്ള വനത്തിലേക്ക് പോയത്. കർണ്ണാടക വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു. കടുവയെ നിരീക്ഷിക്കാൻ അതിർത്തിയിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
വെടിയേറ്റ കടുവയെ നിരീക്ഷിക്കുന്നതിനിടെ വനം വകുപ്പ് വാച്ചറെ കടുവ ആക്രമിച്ചിരുന്നു . പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ വിജീഷിനാണ് കടുവയുടെ ആക്രമണത്തിൽ കയ്യിൽ പരിക്കേറ്റത്. വിജീഷിനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.