വയനാട്: കോടി കണക്കിന് രൂപയുടെ കുരുമുളക് കടത്തി തട്ടിപ്പ് നടത്തി അംഗ രക്ഷകരോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദ് ഗാനിയാനിയാണ് (59) അറസ്റ്റിലായത്. 1090 ക്വിന്‍റല്‍ കുരുമുളക് കടത്തിയാണ് ഇയാള്‍ കോടികള്‍ തട്ടിയത്. 2019 ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു സംഭവം.
ജില്ലയിലെ പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്നിവിടങ്ങളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്ന് 1,09,000 കിലോ കുരുമുളകാണ് ഇയാള്‍ കടത്തി കൊണ്ടുപോയത്. പണം ഉടന്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു കുരുമുളക് വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ജിഎസ്‌ടി ഉള്‍പ്പെടെ മൂന്ന് കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വയനാട്ടില്‍ നിന്ന് കുരുമുളക് തട്ടിക്കൊണ്ട് പോയ ഇയാള്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സുരക്ഷക്കായി ഇയാള്‍ ആയുധധാരികളായ അംഗരക്ഷകരെ വിന്യസിച്ചിരുന്നു.
പ്രതി താമസിക്കുന്ന സ്ഥലത്തെത്തിയ പൊലീസ് അതിസാഹസികമായാണ് അറസ്റ്റ് ചെയ്‌തത്. ഇൻസ്‌പെക്‌ടർ എസ്എച്ച്ഒ കെ രാജീവ് കുമാറിന്‍റെ നേതൃത്വത്തില്‍ എഎസ്ഐ മൊയ്‌തു, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്‌ദുല്‍ അസീസ്, സിവിൽ പൊലീസ് ഓഫിസർ നിസാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു.