സുല്‍ത്താന്‍ബത്തേരി: മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ തിരുനെല്ലിയില്‍ ഇത്തവണ കര്‍ക്കടക വാവുബലി നടത്താനുള്ള സൗകര്യം ഉണ്ടാകില്ല. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡിന്‍റെ നിർദേശമനുസരിച്ചാണ് വാവുബലി ഒഴിവാക്കിയത്. കര്‍ക്കടക വാവുബലിക്കായി പതിനായിരങ്ങളെത്തുന്ന ക്ഷേത്രമാണ് തിരുനെല്ലി. കഴിഞ്ഞ വര്‍ഷം 50,000 പേരാണ് ക്ഷേത്രത്തില്‍ ബലി കര്‍മങ്ങള്‍ നടത്താൻ എത്തിയിരുന്നത്.
അതേസമയം തിരുനെല്ലി പഞ്ചായത്ത് കണ്ടെയൻമെന്‍റ് സോണാക്കിയ സാഹചര്യത്തിൽ ദിവസവും നടത്താറുള്ള ബലികർമവും ക്ഷേത്രദർശനവും നിർത്തിവച്ചിട്ടുണ്ട്. ഇത്തവണ പിതൃപൂജ തപാൽ വഴി ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ പേരും, മരിച്ച ദിവസത്തെ നക്ഷത്രവും നൽകി പൂജ നടത്താം. ലോക്‌ഡൗൺ ഇളവുകൾ വന്ന ശേഷം രാവിലെ ആറ് മുതൽ 12 വരെയാണ് ഭക്തർക്ക് പ്രവേശനം നൽകിയിരുന്നത്. സുൽത്താൻ ബത്തേരി പൊൻകുഴി ക്ഷേത്രത്തിലും ഇത്തവണ കർക്കടക വാവുബലി ചടങ്ങുകൾ ഉണ്ടായിരിക്കില്ല.