തൃശ്ശൂർ: രാമവർമ്മപുരം കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസ് സബ് ഇൻസ്‌പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡ് ഓണലൈനായി നടത്തി. ഇ-പാസ്സിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സല്യൂട്ട് സ്വീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഓൺലൈനിൽ സബ് ഇൻസ്‌പെക്ടർമാർക്കായുള്ള പാസിംഗ് ഔട്ട് പരേഡ് നടത്തിയത്. 2019 മെയ് 13 നും ജൂലൈ അഞ്ചിനുമായി പരിശീലനം ആരംഭിച്ച രണ്ട് ബാച്ചുകളാണ് പരിശീലനം പൂർത്തിയാക്കിയത്.
ആദ്യ ബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 44 പേരുമാണുള്ളത്. ഇവരിൽ 14 പേർ വനിതകളാണ്. പരിശീലനം പൂർത്തിയാക്കിയ 104 പേരിൽ എം.ടെക്, എം.എഡ് യോഗത്യയുളള ഓരോരുത്തരും രണ്ട് എം.ബി.എ, എം.സി.എ ബിരുദധാരികളും നാല് ബി.എഡ് യോഗ്യതയുള്ളവരും 11 ബിടെക് യോഗ്യതയുള്ളവരും ബിരുദാനന്തര ബിരുദമുള്ള 23 പേരുമുണ്ട്. പാഠ്യപദ്ധതിയനുസരിച്ച് തീവ്രപരിശീലനം, മാനസികാരോഗ്യ ക്ലാസുകൾ, പൊതുപരീക്ഷകൾ, വിലയിരുത്തൽ എന്നിവയെല്ലാം ഇ-ലേണിങ് പദ്ധതിയിലൂടെ നടത്തി.
അക്കാദമി സ്വന്തമായി വികസിപ്പിച്ച ഓൺലൈൻ ആപ്ലിക്കേഷനായ കെൽസ് എന്ന ഓൺലൈൻ മാധ്യമത്തിലൂടെ ആയിരുന്നു പഠനം. പദ്ധതിക്ക് 2017 ൽ സംസ്ഥാന സർക്കാരിന്റെ ഈ ഗവേർണൻസ് അവാർഡ് ലഭിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ, ഡി.ഐ.ജി ട്രെയിനിങ് നീരജ് കുമാർ ഗുപ്ത തുടങ്ങിയവർ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു.