തൃശൂർ: പറഞ്ഞു തീരാത്ത കഥകളും കണ്ടു തീരാത്ത കാഴ്ചകളും ബാക്കിയാക്കി സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ലോകത്തോട് യാത്ര പറയുന്നത് സ്വന്തം കണ്ണുകൾ ദാനം ചെയ്തു കൊണ്ടാണ്. മരണത്തിനപ്പുറവും മറ്റൊരാളുടെ കാഴ്ചയായി സച്ചി ജീവിക്കും. കണ്ണുകൾ മരണശേഷം ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിരുന്നതിനാൽ ഇന്നലെ രാത്രി മരണം സ്ഥിരീകരിച്ച ശേഷം ആശുപത്രി അധികൃതർ മേൽ നടപടികൾ സ്വീകരിക്കുകയായിരുന്നു.
സച്ചിയെ അവസാനമായി പ്രവേശിപ്പിച്ച തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്നും കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലേക്കാണ് അയക്കുക. ഇവിടെ നിന്നും അർഹരായവർക്ക് ശസ്ത്രക്രിയയിലൂടെ കണ്ണുകൾ നൽകും. വടക്കാഞ്ചേരിയിലെ ഡിവൈൻ ആശുപത്രിയിലായിരുന്നു സച്ചിക്ക് ഇടുപ്പെല്ലിന്‍റെ ശസ്‍ത്രക്രിയ നടന്നത്. ശസ്‍ത്രക്രിയ നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതമുണ്ടായത് ആശുപത്രി അധികൃതരുടെ വിശദീകരണം. പിന്നീട് തൃശ്ശൂരിൽ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്നലെ രാത്രി 10.30 ഓടെ ആശുപത്രി അധികൃതർ സച്ചിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.