തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജൻ്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽഎ, വൈസ് പ്രസിഡൻ്റ് കെ.എസ്. ശബരിനാഥൻ എം.എൽ.എ എന്നിവർ ഇടപെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്. ലൈഫ് മിഷൻ അഴിമതിയിൽ മകനെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ മന്ത്രി ഇ.പി ജയരാജൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
ഷാഫി പറമ്പിൽ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ അറിവോടെയാണ് മകൻ കമ്മീഷൻ കൈപ്പറ്റിയതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. കൊവിഡ് നിരീക്ഷണത്തിലിരിക്കെ മന്ത്രിയുടെ ഭാര്യ എന്തിനാണ് ബാങ്ക് ലോക്കർ പരിശോധിക്കാൻ പോയതെന്ന് വ്യക്തമാക്കണം. കൊള്ളസംഘങ്ങളുടെ അവയലബിൾ പോളിറ്റ് ബ്യൂറോയാണ് കേരളം ഭരിക്കുന്നതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.