ആരോപണങ്ങളും, വിവാദങ്ങളും, രാഷ്ട്രീയ പകപോക്കലുകളുമെല്ലാം നിറഞ്ഞുനിന്നതായിരുന്നു 2021 ലെ കേരള രാഷ്ട്രീയം. എൽഡിഎഫ് സർക്കാരിന്‍റെ തുടർഭരണവും, കോണ്‍ഗ്രസിലെ തലമുറമാറ്റവും, മുല്ലപെരിയാറുമെല്ലാം കേരളം ഏറ്റെടുത്ത വർഷം. പോയ വർഷം കേരള രാഷ്ട്രീയം കടന്നുപോയ ഏറ്റവും പ്രധാന സംഭവങ്ങളിലൂടെ ഒരിക്കൽ കൂടി കണ്ണോടിക്കാം.
പിണറായി 2.0
2021 ന്‍റെ തുടക്കം മുതൽ തന്നെ രാഷ്‌ട്രീയ കേരളം ഏറ്റവും അധികം ചർച്ച ചെയ്തത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു. ഡിസംബറിൽ നടന്ന തദേശ തെരഞ്ഞെടുപ്പ് എൽഡിഎഫ് തൂത്ത് വാരിയതോടെ തിരിച്ചുവരവിനായി യുഡിഎഫും, വിജയം തുടരാൻ എൽഡിഎഫും കച്ചകെട്ടി ഇറങ്ങിയ പോരാട്ടം.
![year ender 2021 kerala politics 2021 പോയവർഷം കേരള രാഷ്‌ട്രീയം കേരളത്തിലെ പ്രധാന സംഭവങ്ങള്‍ കേരളം കണ്ട രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേന്ദ്ര ഏജൻസികളും സർക്കാരും kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/14049556_pinarayi.jpg)
ഇഞ്ചോടിഞ്ച് പ്രചാരണത്തിനൊടുവിൽ കേരളത്തിന്‍റെ വിധിയെഴുത്ത് എൽഡിഎഫിനൊപ്പം നിന്നു. 99 സീറ്റുകൾ നേടി ചരിത്ര വിജയം. കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണ തുടർച്ച. 2021 മേയ് 20ന് 21 പേരടങ്ങിയ രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
മുഖ്യമന്ത്രിയൊഴികെ സിപിഎമ്മിന്റെ മന്ത്രിമാരെല്ലാം പുതുമുഖങ്ങളായി എന്നതും പ്രത്യേകത.
കോണ്‍ഗ്രസിൽ തലമുറ മാറ്റം
കോണ്‍ഗ്രസിന്‍റെ പതിവ് കീഴ്വഴക്കളെയെല്ലാം കാറ്റിൽ പറത്തിയ വർഷം കൂടിയായിരുന്നു 2021. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ കോണ്‍ഗ്രസിൽ കേരളം കണ്ടത് കേട്ട് കേഴ്വി പോലുമില്ലാത്ത തലമുറമാറ്റം. പാളയത്തിൽ പൊട്ടിതെറികളും പടലപിണക്കങ്ങളും ഉണ്ടായെങ്കിലും ഹൈക്കാമാഡിന്‍റെ പച്ചകൊടി വിഡി സതീശനൊപ്പം.
![year ender 2021 kerala politics 2021 പോയവർഷം കേരള രാഷ്‌ട്രീയം കേരളത്തിലെ പ്രധാന സംഭവങ്ങള്‍ കേരളം കണ്ട രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേന്ദ്ര ഏജൻസികളും സർക്കാരും kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/14049556_congress.jpg)
വിഡി പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. തൊട്ടുപിന്നാലെ കെപിസിസിയിലും അഴിച്ചുപണി. ഗ്രൂപ്പുകളുടെ എതിർപ്പ് മറികടന്ന് കെ സുധാകരൻ കെപിസിസിയുടെ അമരത്ത്.
സംപൂജ്യരായി ബിജെപി
നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി വിരിഞ്ഞ താമര 2021ൽ ബിജെപിയെ കൈവിട്ടു. നേമത്ത് 2016 ൽ ഒ രാജഗോപാലിലൂടെ വിജയം നേടിയ ബിജെപി 2021ൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
![year ender 2021 kerala politics 2021 പോയവർഷം കേരള രാഷ്‌ട്രീയം കേരളത്തിലെ പ്രധാന സംഭവങ്ങള്‍ കേരളം കണ്ട രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേന്ദ്ര ഏജൻസികളും സർക്കാരും kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/14049556_bjp.jpg)
മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻ കുട്ടി സ്വന്തമാക്കിയപ്പോള്‍ യുഡിഎഫ് സ്ഥാനാർഥി കെ മുരളിധരൻ രണ്ടാം സ്ഥാനത്തെത്തി.
വിവാദങ്ങള്‍
സ്വപ്‌ന കുതിപ്പിലൂടെ ഭരണ തുടർച്ച നേടിയ രണ്ടാം പിണറായി സർക്കാരിന് പക്ഷേ തുടക്കം മുതൽ കാത്തിരുന്നത് വിവാദങ്ങളും, ആരോപണങ്ങളും. കെകെ ശൈലജയ്ക്ക് സീറ്റു നിഷേധിച്ചതും, മുട്ടിൽ മരം മുറിയും ആദ്യ ഘട്ടത്തിൽ തന്നെ എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കി. കരിപ്പൂർ സ്വർണക്കടത്തും പ്രതികള്‍ക്കുള്ള സിപിഎം ബന്ധവും സർക്കാരിന് തലവേദനയായി.
![year ender 2021 kerala politics 2021 പോയവർഷം കേരള രാഷ്‌ട്രീയം കേരളത്തിലെ പ്രധാന സംഭവങ്ങള്‍ കേരളം കണ്ട രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേന്ദ്ര ഏജൻസികളും സർക്കാരും kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/14049556_vivadhamnew.png)
കെടി ജലീൽ വിഷയവും എകെ ശശീന്ദ്രൻ വിവാദവും കരവന്നൂർ ബാങ്ക് തട്ടിപ്പും, ആഴക്കടൽ മത്സ്യ ബന്ധനവുമെല്ലാം പ്രതിപക്ഷം സർക്കാരിനെതിരെ ആയുധങ്ങളാക്കി. സംസ്ഥാനത്തിന്‍റെ വിവിധ കോണിൽ നിന്ന് പൊലീസിനെതിരെ ഉയർന്ന പരാതികളും കോടതിയുടെ വിമർശനവും ആഭ്യന്തര വകുപ്പിനെ പലപ്പോഴും പ്രതിക്കൂട്ടിലാക്കി.
പിഎസി നിയമന വിവാദവും, റാങ്ക് ഹോള്‍ഡേഴ്സ് സമരവും തലസ്ഥാനത്തെ ചൂട് പിടിപ്പിച്ചു. കണ്ണൂർ സർവകലാശാല നിയമന വിഷയത്തിൽ വിമർശനവുമായി ഗവർണർ കൂടി പരസ്യമായി എത്തിയതോടെ കടുത്ത പ്രതിരോധത്തിലാണ് എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ വർഷം അവസാനിക്കുന്നത്.
എംഎസ്എഫ് നേതാവിനെതിരെ ഹരിത നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതും 2021ൽ കേരളം കണ്ടു. നേതാക്കളുടെ അനുരഞ്ജന ശ്രമങ്ങളെ എല്ലാം തള്ളിക്കളഞ്ഞ് എംഎസ്എഫിനും, ലീഗിനുമെതിരെ നേതാക്കള്‍ ഉറച്ച് നിന്നത് കേരള രാഷ്ട്രീത്തെ ചടുലമാക്കി. കൊടകര കുഴൽപ്പണ കേസാണ് 2021ൽ ബിജെപിയെ വെട്ടിലാക്കിയ പ്രധാന വിവാദം.
രാഷ്‌ട്രീയ കൊലപാതകങ്ങള്‍
9 രാഷ്ട്രീയ കൊലപാതകങ്ങളാണ് 2021 ൽ കേരളത്തിൽ അരങ്ങേറിയത്. രാഷ്‌ട്രീയ കുടിപ്പക കൊലക്കത്തിയായി മാറിയപ്പോള്‍ സിപിഎമ്മിന് രണ്ടും, ബിജെപി മൂന്നും പ്രവർത്തകരെ നഷ്‌ടമായി.
![year ender 2021 kerala politics 2021 പോയവർഷം കേരള രാഷ്‌ട്രീയം കേരളത്തിലെ പ്രധാന സംഭവങ്ങള്‍ കേരളം കണ്ട രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേന്ദ്ര ഏജൻസികളും സർക്കാരും kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/14049556_murder.png)
മുസ്‌ലീം ലീഗിന്‍റെ മൂന്ന് പ്രവർത്തകരാണ് കൊലക്കത്തിക്ക് ഇരയായത്. എസ്‌ഡിപിഐയുടെ ഒരു പ്രവർത്തകനും ജീവൻ നഷ്‌ടമായി.
കേന്ദ്ര ഏജൻസികളും സർക്കാരും
കേന്ദ്ര ഏജൻസികളും സർക്കാരും തമ്മിലുള്ള തുറന്ന പോരിനാണ് 2021 സാക്ഷ്യം വഹിച്ചത്. സ്വർണക്കടത്ത് അന്വേഷവുമായി കേരളത്തിലേക്ക് എത്തിയ ഇഡിയും, തൊട്ടുപിന്നാലെ എത്തിയ എൻഐഎ, ആദായ നികുതി വകുപ്പ് തുടങ്ങിയ എജൻസികളും സർക്കാരിന് ചുറ്റും വട്ടമിട്ട് പറന്നു.
![year ender 2021 kerala politics 2021 പോയവർഷം കേരള രാഷ്‌ട്രീയം കേരളത്തിലെ പ്രധാന സംഭവങ്ങള്‍ കേരളം കണ്ട രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേന്ദ്ര ഏജൻസികളും സർക്കാരും kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/14049556_ed.jpg)
ഇഡി അന്വേഷണങ്ങള്‍ എങ്ങുമെത്തായതോടെ കേന്ദ്ര സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവുമായി എൽഡിഎഫ് പ്രതിരോധം തീർത്തപ്പോള്‍ കേന്ദ്ര ഏജസികള്‍ക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാരും തിരിച്ചടിച്ചു. വിഷയം പരിഗണിച്ച ഹൈക്കോടതി കേന്ദ്ര ഏജസികളെ വിമർശിച്ചത് സർക്കാരിന് കരുത്തായി.
2021ന്‍റെ നഷ്‌ടങ്ങള്‍
കേരള രാഷ്ട്രീയത്തിന് നഷ്ടങ്ങളുടെ വർഷം കൂടിയാണ് 2021. കെ ആർ ഗൗരി, ആർ ബാലകൃഷ്ണപിള്ള, പിടി തോമസ് എന്നിവർ രാഷ്ട്രീയ കേരളത്തോട് വിട പറഞ്ഞു.
![year ender 2021 kerala politics 2021 പോയവർഷം കേരള രാഷ്‌ട്രീയം കേരളത്തിലെ പ്രധാന സംഭവങ്ങള്‍ കേരളം കണ്ട രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേന്ദ്ര ഏജൻസികളും സർക്കാരും kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/14049556_death.png)
കെ ആർ ഗൗരി, ആർ ബാലകൃഷ്ണപിള്ള എന്നിവർ തങ്ങളുടെ സമര ഭൂമിയോടേ് വിടപറഞ്ഞപ്പോള്‍ അവസാനിച്ചത് കേരള രാഷ്ട്രീയത്തിന്‍റെ ഒരേടുകൂടിയാണ്. നിലപാടുകളിൽ വിട്ടു വീഴ്ചയില്ലാത്ത കരുത്തനായ കോണ്ഗ്രസ് നേതാവ് പി.ടി തോമസും 2021 ന്‍റെ വേദനയായി.
മോൻസണ്‍ മാവുങ്കൽ
പുരാവസ്‌തു വിൽപ്പനയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസണ്‍ മാവുങ്കലിന്‍റെ കഥ അതിശയത്തോടെയാണ് കേരളം കേട്ടത്. ഒന്നിനു പുറകെ ഒന്നായി വന്ന മോൻസണ്ന്‍റെ തട്ടിപ്പ് കഥകളും, ഉന്നത പൊലീസ്-രാഷ്‌ട്രീയ ബന്ധങ്ങളും പുറത്ത് വന്നതോടെ രാഷ്ട്രീയ കേരളം വിഷയം ഏറ്റെടുത്തു.
മാവുങ്കലിനൊപ്പം കെ സുധാകരന്‍റെ ചിത്രം പുറത്ത് വന്നത് കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കി.
മുല്ലപ്പെരിയാർ
കേരള, തമിഴ് രാഷ്ട്രീയങ്ങളെ എക്കാലവും പിടിച്ചുലച്ച ബാലികേറ മലയാണ് മുല്ലപ്പെരിയാർ. സർക്കാരുകളെ തന്നെ മറിച്ചിടാൻ കെൽപ്പുള്ള രാഷ്ട്രീയം. മഴ തിമിർത്ത് പെയ്താൽ അയലത്തെ ബന്ധു ഒറ്റ നിമിഷം കൊണ്ട് ശത്രുവായി മാറുന്ന വൈകാരിക വിഷയം.
അതുകൊണ്ടുതന്നെ എല്ലാകാലവും കേരള രാഷ്ട്രീയത്തിൽ മുല്ലപെരിയാർ നിറഞ്ഞു തന്നെ നിൽക്കുന്നു. ഡാമിന്‍റെ സുരക്ഷയെ സംബന്ധിച്ച കേരളത്തിന്‍റെ ആവശ്യങ്ങളും നിയമ പോരാട്ടങ്ങളിലൂടേയും തന്നെയാണ് ഇക്കൊല്ലവും മുല്ലപെരിയാർ വാർത്തകളിൽ നിറഞ്ഞത്. ഡി ക്കമ്മിഷൻ എന്ന ആവശ്യവുമായി പ്രിഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ എത്തിയത് വിഷയത്തെ കൂടുതൽ ചൂട് പിടിപ്പിച്ചു. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഡാം തുറന്നു വിടാൻ തുടങ്ങിയത് പെരിയാറിന്‍റെ തീരങ്ങളിൽ വലിയ ആശങ്കകള്‍ക്ക് ഇടയാക്കി.
മുല്ലപ്പെരിയാറിലെ എല്ലാ വിഷയങ്ങളിലും കനത്ത തിരിച്ചടിയാണ് ഇക്കൊല്ലവും കേരളം നേരിട്ടത്. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്ന നടപടിയിൽ സുപ്രിംകോടതിയിൽ എത്തിയ കേരളത്തിന് ലഭിച്ചത് രൂക്ഷ വിമർശനം. രാഷ്ട്രീയം കോടതിയിൽ വേണ്ടന്ന് പറഞ്ഞ സുപ്രിംകോടതി വിഷയത്തിൽ സംയുക്ത സമിതി എന്ന കേരളത്തിന്‍റെ ആവശ്യവും തള്ളി. ഡാം ഡി കമ്മിഷൻ ചെയ്യില്ലന്ന കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന്‍റെ നിലപാടും കേരളത്തിന് തിരിച്ചടിയായി.
കോടിയേരി വീണ്ടും പാർട്ടി അമരത്തേക്ക്
ഒരു വർഷമായി സിപിഎം പാർട്ടി സെക്രട്ടറി പദവിയിൽ നിന്ന് മാറി നിന്ന കോടിയേരി ബാലകൃഷ്ണൻ പാർട്ടി അമരത്തേക്ക് തിരിച്ചെത്തി. അനാരോഗ്യവും മകൻ ബീനീഷിന്‍റെ അറസ്റ്റുമായിരുന്നു കോടിയേരിയുടെ പിൻമാറ്റത്തിന് കാരണം. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ കോടിയേരിയുടെ മടങ്ങി വരവ് ഉറപ്പായിരുന്നു.
![year ender 2021 kerala politics 2021 പോയവർഷം കേരള രാഷ്‌ട്രീയം കേരളത്തിലെ പ്രധാന സംഭവങ്ങള്‍ കേരളം കണ്ട രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേന്ദ്ര ഏജൻസികളും സർക്കാരും kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/14049556_kodiyeri.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ പാർട്ടി സംഘടനാ രംഗത്ത് കോടിയേരിക്കുള്ള ആധികാരികത മറ്റാർക്കും അവകാശപെടാനില്ലാത്തതാണ്. അതുകൊണ്ട് തന്നെ ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ച ഘട്ടത്തിലുള്ള കോടിയേരിയുടെ മടങ്ങി വരവ് സിപിഎമ്മിന് കൂടുതൽ കരുത്തായി.
കെ റെയിൽ
2021 ന്‍റെ അവസാന നാളുകളിൽ സംസ്ഥാന രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കുകയാണ് കെ റെയിൽ. സ്വപ്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോള്‍ എതിർപ്പുകളും ഒരു വശത്ത് രൂക്ഷമായി കഴിഞ്ഞു. വേണ്ടത്ര പാരിസ്ഥിതിക പഠനം നടത്താതെയാണ് പദ്ധിതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് പ്രധാനം.
പദ്ധതിയുടെ ഭാഗമായി നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചു മാറ്റണം എന്നുള്ളതും ജനങ്ങള്‍ക്കിടയിൽ ആശങ്ക ശൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. വിഷയത്തിനെതിരെ പ്രതിപക്ഷം ആരോപണങ്ങളും പ്രചാരണങ്ങളും കടുപ്പിച്ചതോടെ 2022 ന്‍റെ ആദ്യ നാളുകളും കെ റെയിൽ കേരള രാഷ്ട്രീയത്തെ ചടുലമാക്കുമെന്നുറാപ്പാണ്.
അതേ സമയം വികസനത്തിലേക്കുള്ള പുത്തന്‍ കുതിപ്പായാണ് കെ റെയില്‍ പദ്ധതിയെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ആരോപണങ്ങള്‍ക്കെതിരെ വീടുകള്‍ കയറി പദ്ധതി വിശദീകരിക്കാൻ സിപിഎം തീരുമാനിച്ചു കഴിഞ്ഞു.
എന്താണ് കെ റെയിൽ
കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയില്‍ പദ്ധതി എന്ന് അറിയപ്പെടുന്നത്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നാണ് വിശേഷണം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം.
കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനം തയ്യറാക്കിയ ഡിപിആറിൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത് 1074.19 ഹെക്ടര്‍ സ്വകാര്യ ഭൂമിയെന്ന് വ്യക്തമാക്കുന്നു. പദ്ധതിക്കായി ആകെ 1222.45 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരിക.
ഇതില്‍ 107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്‌ടർ ഭൂമിയും പദ്ധതിക്കായി വിനിയോഗിക്കേണ്ടി വരുമെന്നാണ് നിലവിലെ കണക്ക് കൂട്ടല്‍.