തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ അന്താരാഷ്‌ട്ര പക്ഷി ഗവേഷണ കേന്ദ്രം അടുത്ത മാസം മുതൽ പ്രവർത്തനമാരംഭിക്കും. നിപ ഉൾപ്പെടെയുള്ള പക്ഷിജന്യ രോഗങ്ങൾ സംബന്ധിച്ച ഗവേഷണ സാധ്യതകൾക്ക് പുതിയ കേന്ദ്രം സഹായകരമാകും. കേരളാ വെറ്ററിനറി സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ചേർന്നാണ് ഗേഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാപത്രം മന്ത്രി കെ രാജുവിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ഇരു സർവകലാശാലകളും ഒപ്പിട്ട് കൈമാറി.
ഏവിയൻ ഇൻഫ്ലുവൻസ, എച്ച് 1 എൻ 1 തുടങ്ങിയ പക്ഷി/ജന്തുജന്യ രോഗങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയാണ് പുതിയ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷി ഗവേഷണ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. ദേശാടനപ്പക്ഷികളെയും വന്യ പക്ഷി വർഗങ്ങളെയും കുറിച്ചുള്ള പഠനത്തിന് കേന്ദ്രം ഊന്നൽ നൽകും.