തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍വീസ് നിയമമനുസരിച്ച് ജാമ്യം ലഭിച്ചില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണ്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപെടാനുള്ള ഇയാളുടെ നീക്കങ്ങള്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിന്‍റെ പരിക്ക് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിടണം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഉടന്‍ നിയോഗിക്കണമെന്നും ആവശ്യമെങ്കില്‍ ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അപകടത്തിന് ശേഷം ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയനാക്കാൻ വൈകിയതിലും, കൂടെയുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടാൻ പൊലീസ് നടത്തിയ ശ്രമങ്ങളിൽ ഉടൻ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്നും ചെന്നിത്തല പറഞ്ഞു.