തിരുവനന്തപുരം : സംസ്‌കൃത കോളജിന് മുന്നില്‍ ഗവർണർക്കെതിരെ ബാനർ ഉയർത്തി എസ്എഫ്ഐ. ആരിഫ് മുഹമ്മദ് ഖാനും എസ്എഫ്ഐയും തമ്മിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ബാനർ യുദ്ധം നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്തും പ്രതിഷേധം കടുപ്പിക്കുന്നത്. ഇന്ന് രാത്രി ഗവർണർ തലസ്ഥാനത്ത് എത്താനിരിക്കെയാണ് എസ്എഫ്ഐ ബാനർ സ്ഥാപിച്ചിരിക്കുന്നത് (Banner Against Governor Arif Mohammed Khan).
'മിസ്റ്റർ ചാൻസിലർ നിങ്ങളുടെ വിധേയത്വം സർവകലാശാലയോടായിരിക്കണം സംഘ്പരിവാറിനോടാവരുത്' എന്ന് എഴുതിയ ബാനറാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഗവർണർക്കെതിരെ സ്ഥാപിച്ച മൂന്ന് ബാനറുകൾ അഴിച്ചുമാറ്റാൻ ഗവർണർ ആവശ്യപ്പെടുകയും പൊലീസ് അഴിച്ചുമാറ്റുകയും ചെയ്തു. എന്നാൽ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനർ സ്ഥാപിക്കുകയും ഗവർണർക്ക് അഭിവാദ്യം അർപ്പിച്ച ബാനറുകൾ കത്തിച്ചുകളയുകയും ചെയ്തിരുന്നു (SFI Intensified Protest Against Governor).
ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ തിരുവനന്തപുരത്ത് സംസ്‌കൃത കോളജിന് മുന്നിലും ബാനർ സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ന് ഗവർണർ തലസ്ഥാനത്ത് തിരിച്ചെത്താനിരിക്കെ പ്രതിഷേധ സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചു. രാജ്ഭവൻ റോഡിനിരുവശത്തും ബാരിക്കേഡുകൾ സ്ഥാപിക്കും. കൂടുതൽ പൊലീസുകാരെയും നിയോഗിക്കും (SFI Protest in Calicut University).
അടുത്തിടെ രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ എസ്എഫ്ഐ പ്രവർത്തകർ റോഡിലിറങ്ങി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഗവർണർ കാറിൽ നിന്നും പുറത്തിറങ്ങി പ്രവർത്തകർക്ക് നേരെ ആക്രോശിക്കുന്ന സാഹചര്യം വരെ ഉണ്ടായി. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാനുള്ള സുരക്ഷ വർധിപ്പിക്കുന്നത് (Governor Arif Mohammed Khan Against Govt).