തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയില്‍ അധിക അധ്യാപക തസ്‌തികകള്‍ പുതുതായി സൃഷ്‌ടിച്ചത് സംബന്ധിച്ച രേഖകള്‍ പുറത്ത് (Records of illegal appointments in Veterinary university out). സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർഥി അധ്യാപക അനുപാതം ലംഘിച്ച് കൊണ്ട് സര്‍വകലാശാലയില്‍ തസ്‌തികകള്‍ സൃഷ്‌ടിച്ചത്. ഐ സി എ ആര്‍ അഞ്ചു വര്‍ഷത്തേക്കുള്ള അംഗീകാരം മാത്രമാണ് സര്‍വകലാശാലയ്ക്ക് നൽകിയത്.
എന്നാൽ ഇക്കാര്യം മറച്ച് വെച്ചാണ് നിബന്ധനകൾ ലംഘിച്ച് കൊണ്ട് സര്‍വകലാശാല പുതിയ തസ്‌തികകള്‍ സൃഷ്‌ടിപ്പിച്ചത്. 2021 മാര്‍ച്ച് മുതല്‍ 2026 വരെ ഐസിഎആറിന്‍റെ അംഗീകാരം സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ടെന്നറിയച്ച് നിലവിലെ വിസി എല്ലാ അധ്യാപന വകുപ്പുകള്‍ക്കും അയച്ച കത്താണ് പുറത്തായത്. ഐ സി എ ആര്‍ അഞ്ചു വര്‍ഷത്തേക്കുള്ള അംഗീകാരം മാത്രമാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്നത്.
ഇക്കാര്യം മറച്ച് വെച്ചാണ് സര്‍വകലാശാല പുതിയ തസ്‌തികകള്‍ സൃഷ്‌ടിപ്പിച്ചത്. അധ്യാപക നിയമനങ്ങള്‍ (Illegal appointments in Veterinary university) നടത്തിയില്ലെങ്കില്‍ സര്‍വ്വകലാശാലയുടെ കോഴ്‌സുകള്‍ക്കുള്ള അംഗീകാരം നഷ്‌ടപ്പെടുമെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് പുതിയ തസ്‌തികകള്‍ അനുവദിപ്പിച്ചത്. അധ്യാപകരെ നിയമിച്ചില്ലെങ്കില്‍ സര്‍വ്വകലാശാല നല്‍കുന്ന ബിരുദങ്ങള്‍ക്ക് അഖിലേന്ത്യ തലത്തില്‍ അംഗീകാരം നഷപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രൊചാന്‍സലര്‍ കൂടിയായ മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയതായും ആക്ഷേപമുണ്ട്.
വിസിയുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 159 അധ്യാപക നിയമനങ്ങള്‍ നടത്താനായിരുന്നു സര്‍വകലാശാലയിലെ ഉന്നതരുടെ നീക്കമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു. യുജിസി നിബന്ധനപ്രകാരം നിലവിൽ വെറ്ററിനറി സര്‍വകലാശാലയില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കൂടുതലാണ്.
അധ്യാപക നിയമനങ്ങള്‍ നടത്തുന്നതിലൂടെ 20 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. നിലവിൽ പ്രതിമാസം 4 കോടിയുടെ കടത്തിലാണ് സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നത്. ഇതിനിടയിലാണ് നിബന്ധനകൾ ലംഘിച്ച് കൊണ്ട് അധിക അധ്യാപക തസ്‌തികകള്‍ പുതുതായി സൃഷ്‌ടിച്ചതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ആരോപിച്ചിരുന്നു.
സർവകലാശാല പുതുതായി 159 അധ്യാപക നിയമങ്ങള്‍ കൂടി നടത്തുന്നതോടെ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും മുടങ്ങും. സംവരണം നടപ്പിലാക്കിയിട്ടില്ലാത്ത സര്‍വ്വകലാശാലയില്‍ നിയമനിര്‍മ്മാണം പോലും നടത്താന്‍ തയ്യാറാവാതെയാണ് തിരക്കിട്ട് നിയമനങ്ങള്‍ നടത്തുന്നത്.
യുജിസി അംഗീകരിച്ചിട്ടുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:20 ആണ്. 1:10 എന്ന അനുപാതത്തില്‍ നിലവിൽ സർവകലാശാലയിൽ അധ്യാപകരുണ്ട്. ഇതിനിടെയിലാണ് വീണ്ടും നിയമനങ്ങള്‍ നടത്തുന്നത്. പുതിയ നിയമനങ്ങള്‍ കൂടി നടത്തിയാല്‍ അനുപാതം 1:5 ആയി വര്‍ധിക്കും.
നിലവിലെ വിസിയുടെ കാലാവധി പൂര്‍ത്തിയാവുന്നതിന് മുൻപ് റാങ്ക് പട്ടിക തയ്യാറാക്കുകയായിരുന്നു ലക്ഷ്യമെന്നും ആരോപണമുണ്ട്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് അധിക അധ്യാപക തസ്‌തികകള്‍ അനുവദിപ്പിച്ച വൈസ് ചാന്‍സലറെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതിനായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.