തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോക്ക് നടത്തി. നിത്യോപയോഗ സാധനങ്ങൾക്ക് ശരാശരി 10 % വില വർദ്ധനവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമ സഭയിൽ പറഞ്ഞു. യാഥാർത്ഥ്യം അംഗീകരിക്കാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ചോദിച്ചു.
വിപണി ഇടപെടൽ സർക്കാർ ഫലപ്രദമായി നടത്തുന്നില്ല. വില വർദ്ധനവിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിലയിടിഞ്ഞത് ഇടതു മുന്നണിക്ക് മാത്രമാണെന്ന് ചെന്നിത്തല ആരോപിച്ചു.
അതേസമയം കുപ്പി വെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമൻ നിയമസഭയിൽ പറഞ്ഞു. ഏറ്റവും നല്ല വിപണി ഇടപെടലാണ് സർക്കാർ നടത്തിയതെന്നും മന്ത്രി മറുപടി പറഞ്ഞു.