തിരുവനന്തപുരം: ക്രമക്കേട് കണ്ടെത്തിയ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ നിയമന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടില്ലെന്നും റാങ്ക് പട്ടികയിലെ മൂന്ന് പേർ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് തീരുമാനം.
ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ആശ്വാസം പകരുന്നതാണ് പരീക്ഷ റദ്ദാക്കില്ലെന്ന പി.എസ്.സി യുടെ തീരുമാനം. പി.എസ്.സി തന്നെ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൈബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് നൽകിയത്. പി.എസ്.സിയെ പൂർണമായും കുറ്റമുക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്.
കേസിൽ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ മാത്രമാണ് ക്രമക്കേട് നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. റാങ്ക് പട്ടികയിലെ തുടർ നടപടികളുമായി മുന്നോട്ടു പോകാം. ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്ന നടപടികൾ ഉണ്ടാകുമെന്ന് വിഷയത്തിൽ പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞു. തിങ്കളാഴ്‌ച ചേരുന്ന യോഗത്തിൽ റാങ്ക് പട്ടികയിലെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി ചെയർമാൻ പറഞ്ഞു. ഒരു വർഷത്തിനകം നിയമനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.കെ സക്കീര്‍ പറഞ്ഞു.