തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നുള്ള ആദ്യ ബോണ്ട് സർവീസിന് കല്ലറയിൽ തുടക്കമായി. ഇന്ന് രാവിലെ 8.30 ന് കല്ലറയിൽ നിന്നും ആരംഭിച്ച സർവീസ് ഡി.കെ മുരളി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സർവീസ് രാവിലെ 8.30ന് കല്ലറയിൽ നിന്നും തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫീസുകളിലേക്കും വൈകിട്ട് 5.15 ന് തിരിച്ച് കല്ലറയിലേക്കുമാണ് സർവീസ് നടത്തുന്നത്. പദ്ധതി വിജയമായാല്‍ കൂടുതൽ പ്രത്യേക സർവീസുകള്‍ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.
സെക്രട്ടേറിയറ്റ്, പബ്ലിക്ക് ഓഫീസ്, എസ്എറ്റി ആശുപത്രി, ആര്‍സിസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യമിട്ടാണ് ബസ് ഓൺ ഡിമാൻഡ് പദ്ധതി കെഎസ്ആർടിസി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെ ഇരുചക്രവാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.എം റാസി, വാർഡ് അംഗം ദീപാ ഭാസ്‌കർ, അസിസ്റ്റന്‍റ് ട്രാൻസ്‌പോര്‍ട്ട് ഓഫീസർ ബി.എസ് ഷിജു എന്നിവർ പങ്കെടുത്തു.