തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് (29 ജൂൺ 2021) നമ്പി നാരായണനില്‍ നിന്നും മൊഴിയെടുക്കും. ഡല്‍ഹിയില്‍ നിന്നുളള സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.
നമ്പി നാരായണനില്‍ നിന്നും മൊഴിയെടുക്കുന്നതിന് പുറമേ ആദ്യ ഘട്ടത്തില്‍ പ്രതിപ്പട്ടികയിലുള്ള പതിനെട്ട് പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
കേസിൽ സിബിഐക്ക് കടമ്പകളേറെ
ഡല്‍ഹി സ്പെഷ്യല്‍ ക്രൈം യൂണിറ്റിലെ ഡി.ഐ.ജിയായ ചാല്‍ക്കെ സന്തോഷിന്‍റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അരുണ്‍റാവത്തും ആറ് ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിക്കുന്നത്. നമ്പിനാരായണന്‍റെ മൊഴിയെടുത്താവും അന്വേഷണമാരംഭിക്കുക. പ്രതികള്‍ക്കെല്ലാം ഉടന്‍ നോട്ടീസയയ്ക്കുമെന്ന് സി.ബി.ഐ അറിയിച്ചു. രണ്ട് ഡി.ജി.പിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. 27 വര്‍ഷം മുമ്പുള്ള ഗൂഢാലോചനയാണ് സി.ബി.ഐയ്ക്ക് തെളിയിക്കേണ്ടത്.
READ ALSO: ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണൻ ജൂൺ 29ന് മൊഴി നൽകും
ചാരക്കേസ് കെട്ടിച്ചമച്ചതിനുള്ള കാരണവും കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കേസിലെ നാലാം പ്രതിയായ മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ കൂടിയായ സിബി മാത്യൂസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹർജി ഇന്ന് (29 ജൂൺ 2021) കോടതി പരിഗണിക്കും.
READ ALSO: ഐ.എസ്.ആർ.ഒ ചാരക്കേസ് : ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് പ്രതികൾ