തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ പി.എസ്.സി സെക്ഷൻ ഓഫീസർക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഉള്ളൂർ മാവർത്തലക്കോണം ഐശ്വര്യ നഗറിൽ ചെമ്പക സ്കൂളിന് സമീപം ചന്ദ്രമോഹനം വീട്ടിൽ പ്രസീദ് കെ.ആറിന്‍റെ ഭാര്യ നിധി മോഹൻ (46) നാണ് നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രിബൂണൽ വിധിച്ചത്.
2017ഫെബ്രുവരിയിൽ പരുത്തിപ്പാറ ട്രാഫിക് സിഗ്നലിന് മുന്നിലായിരുന്നു അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ കാർ ഇടിച്ചാണ് നീതി മോഹന് പരീക്കേറ്റത്. കിംസ് ആശുപത്രിയിലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലുമായി ഒരു വർഷത്തോളം ചികിൽസിച്ചെങ്കിലും തലച്ചോറിനു ഗുരുതര ക്ഷതം സംഭവിച്ചതിനാൽ ഓർമ ശക്തി തിരികെ കിട്ടിയില്ല.
പൂർണ്ണ അബോധാവസ്ഥയിലായി ശരീരം തളർന്നകിടപ്പിലായ നിധിക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല.
കൂടുതല്‍ വായനക്ക്: എം.എ ലത്തീഫിന് സസ്‌പെന്‍ഷന്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം
ഭർത്താവ് പ്രസീദാണ് നിധിയെ പരിചരിക്കുന്നത്. അപകടത്തിനു ശേഷം നിധിക്കു ജോലിയിൽ പുനഃപ്രവേശിക്കാൻ കഴിഞ്ഞില്ല. നിധിയുടെ സർവീസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവിൽ അണ്ടർ സെക്രട്ടറിയായി പ്രമോഷൻ ലഭിച്ചെങ്കിലും അബോധാവസ്ഥയിൽ ആയതിനാൽ ജോലിക്ക് കയറാനായില്ല.
മെഡിക്കൽ കോളജിലെ വിവിധ ഡിപ്പാർട്മെന്റ്കളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമടങ്ങിയ മെഡിക്കൽ ബോർഡ് നൽകിയ 80 ശതമാനം സ്ഥിര അവശത സർട്ടിഫിക്കറ്റ് കോടതി നഷ്ട പരിഹാരം കണക്കാൻ പരിഗണിച്ചിരുന്നു.
കേസിൽ പി.എസ്.സി ഉദ്യോഗസ്ഥരെ സാക്ഷികളായി വിസ്തരിച്ചു. അപകടം ഉണ്ടായ 2017 മുതൽക്കുള്ള ചികിത്സാ ചെലവും പലിശയുമടക്കം 4.48 കോടി രൂപ നഷ്ട പരിഹാരം നൽകാനാണ് തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രിബൂണൽ ശേഷാദ്രി നാഥൻ വിധിച്ചത്.
ഐ.സി.ഐ.സി.ഐ ലോമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. കോടതി ചെലവായി 50 ലക്ഷം രൂപയും ഇൻഷുറൻസ് കമ്പനി കെട്ടിവയ്ക്കണം.