തിരുവനന്തപുരം: നഗരസഭ ഉള്ളൂർ സോണൽ ഓഫീസിൽ ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ദീപു എസ് കുമാർ (35) പിടിയിൽ. ഇന്നലെ വൈകിട്ട് 4.30 ഓടെ നഗരസഭ ഹെൽത്ത് വിഭാഗത്തിൽ ജീവനക്കാരനെ അന്വേഷിച്ചെത്തിയ ദീപു ഓഫീസിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മറ്റ് ജീവനക്കാരെ മർദ്ദിക്കുകയും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. സോണൽ ഓഫീസിലെ ക്യാഷറും ഭിന്നശേഷിക്കാരനുമായ അനിൽകുമാർ, ബിൽഡിംഗ് ഓവർസീയർ രാകേഷ് എന്നിവരെ മർദ്ദിക്കുകയും റവന്യു വിഭാഗത്തിലെ ഫയലുകളും കംപ്യൂട്ടറും ബലമായി പിടിച്ചെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
വനിതകൾ അടക്കം 45ഓളം ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസിൽ മദ്യപിച്ച് എത്തിയ ദീപു യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. പരിക്കേറ്റ ജീവനക്കാർ ചികിൽസയിലാണ്. കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലായി രണ്ട് കൊലക്കേസിലും നിരവധി അടിപിടി, പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലുമായിരുന്നു. കഴക്കൂട്ടം അസി.കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാനായത്.