തിരുവനന്തപുരം:കെ.എസ്.ആർ.ടിസിക്കായി കൊച്ചിയിൽ നിന്നും കൊണ്ടുവന്ന ഡീസൽ ടാങ്കറിൽ വെള്ളം കണ്ടെത്തിയതിനെ തുടർന്ന് ഡീസൽ ഇറക്കുന്നത് നിർത്തിവെച്ചു. എന്നാൽ ഫില്ലിങ് ട്യൂബിൽ തങ്ങി നിന്ന വെള്ളമാണ് പുറത്തുവന്നതെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും കെ.എസ്. ആർ.ടി.സി വിശദീകരണവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നും തിരുവനന്തപുരം സിറ്റി ഡിപ്പോയിലേയ്ക്ക് 20,000 ലിറ്റർ ഡീസൽ എത്തിയത്. ഫ്യൂവൽ ടാങ്കിൽ ഇന്ധനം നിറയ്ക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് വെള്ളത്തിൻ്റെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടത്. ഇതിനെ തുടർന്ന് പമ്പ് ഓപ്പറേറ്റർ അധികൃതരെ വിവരം അറിയിക്കുകയും ഇന്ധനം വാഹനത്തിൽ നിന്നും മാറ്റണ്ട എന്ന് നിർദ്ദേശിക്കുകയുമായിരുന്നു.
അതേ സമയം ഇന്ധനം നിറയ്ക്കാനാകാതെ വന്നാൽ ഇന്നത്തെ സിറ്റി സർവീസുകളെ കാര്യമായി ബാധിക്കുമെന്ന ആശങ്കയിലായിരുന്നു മാനേജ്മെൻ്റ്. പാപ്പനംകോട്, നെയ്യാറ്റിൻകര ,പേരൂർക്കട എന്നീ ഡിപ്പോകളിൽ നിന്നും സിറ്റി ബസുകളിൽ ഇന്ധനം നിറച്ച് സർവീസ് നടത്തുന്നത് പ്രാവർത്തികമല്ലാത്ത സാഹചര്യത്തിൽ രാവിലെ വീണ്ടും പരിശോധ നടത്തി. ടാങ്കറിൻ്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി നിറച്ച വെള്ളം പൂർണമായി പുറത്തേയ്ക്ക് പോകാതെ ട്യൂബിൽ തങ്ങിനിന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയതെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. അതേ സമയം ഇന്ധനം നിറയ്ക്കാൻ വൈകിയത് പല സിറ്റി സർവീസുകളും വൈകാൻ കാരണമായിട്ടുണ്ട്.