തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്തിൽ പ്രതികരണവുമായി സിപിഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിലൂടെയാണ് പ്രതികരണം. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്‌ട്രീയമോ അല്ലാത്തതോ ആയതും ധാർമികതയ്‌ക്ക് യോജിക്കാത്തതുമായ ബന്ധങ്ങൾ ഉണ്ടെങ്കിൽ അത് പുറത്ത് വരേണ്ടതുണ്ടെന്ന് ലേഖനത്തിൽ പറയുന്നു.
പക്ഷെ ഈ സംഭവത്തിന്‍റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വൻകിട അധോലോക -മാഫിയ ശക്തികളുടെ വേരറുക്കാൻ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കുന്ന വിവാദങ്ങളാണ് നടക്കുന്നത്.
read more:കരിപ്പൂർ സ്വർണക്കടത്ത്; ചുരുളഴിക്കാൻ കസ്റ്റംസ്
അതേസമയം ഈ സംഭവങ്ങൾ നമ്മുടെ സാമ്പത്തിക അടിത്തറയ്‌ക്കുണ്ടാക്കുന്ന ആഘാതവും അതോടൊപ്പം ഉയരുന്ന ധാർമിക പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും പരിഗണിക്കപ്പെടാതെ പോകുന്നു. രാഷ്‌ട്രീയ നേട്ടവും എതിരാളികൾക്കെതിരായ അപഹാസ്യ അവസരവും പ്രതിചേർക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചർച്ച ചെയ്യപ്പെട്ടപ്പോൾ സ്വർണക്കടത്ത് കേസിലെ യഥാർഥ കുറ്റവാളി പുറത്ത് തന്നെ നിൽക്കുകയാണ്.
നികുതി വെട്ടിച്ച് സ്വർണമെത്തുമ്പോൾ തന്നെ കുഴൽപ്പണ ഇടപാട് ,കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള അരാജക നടപടികളും ഉണ്ടാകുന്നു . കള്ളക്കടത്ത് നടത്തുന്നവരും തട്ടിയെടുത്ത് സമ്പന്നരാകുന്നവരും ക്വട്ടേഷൻ സംഘങ്ങളും എല്ലാം ചേരുമ്പോൾ അത് വലിയ ക്രമസമാദാന പ്രശ്‌നവും ധാർമിക വെല്ലുവിളിയുമായി മാറുകയും ചെയ്യുന്നു.