മുൻ ധനമന്ത്രിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ വിശ്വനാഥമേനോന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിശ്വനാഥമേനോന്‍റെ വേര്‍പാട്, ഇടതുപക്ഷ- ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നും ധീരനായ പോരാളിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയും ചൂഷണത്തിനെതിരായും പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റ് അംഗമെന്ന നിലയിലും സംസ്ഥാന ധനകാര്യമന്ത്രിയെന്ന നിലയിലും കഴിവു തെളിയിച്ച നേതാവായിരുന്നു വിശ്വനാഥമേനോനെന്നും ഫേസ്ബുക്കിലെഴുതിയ അനുശോചനക്കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്താണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രവര്‍ത്തിച്ചതിന് പതിമൂന്നാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം പില്‍ക്കാലത്ത് ഒരുപാട് മര്‍ദനങ്ങള്‍ക്ക് ഇരയായി. കള്ളക്കേസില്‍ കുടുക്കി ഇന്ത്യയിലെ വിവിധ ജയിലുകളില്‍ അദ്ദേഹത്തെ അടച്ചു. എന്നാല്‍ ഇതൊന്നും അദ്ദേഹത്തിന്‍റെ പോരാട്ടവീറിനെ തളര്‍ത്തിയില്ലെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.