ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി. ശരണ മന്ത്രങ്ങളാൽ മുഖരിതമായ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമല നട തുറന്നു. ഇനിയുള്ള ദിനങ്ങൾ വ്രതശുദ്ധിയുടേയും ശരണ മന്ത്രങ്ങളുടേയും നാളുകൾ. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. യോഗ നിദ്രയിലിരിക്കുന്ന പ്രതിഷ്ഠയ്ക്ക് മുന്നിൽ തന്ത്രി വിളക്ക് തെളിയിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്ന് വിളക്കുകൾ കത്തിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന് ഇരുമുടി കെട്ടുമായി ദർശനത്തിന് കാത്തു നിന്ന നൂറുകണക്കിന് അയ്യപ്പഭക്തന്‍മാരാണ് പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം നടത്തിയത്.
ഇന്ന് പ്രത്യേക പൂജകളൊന്നും ഇല്ല. രാത്രി പത്ത് അന്‍പതിന് ഹരിവരാസനം പാടി നടയടയ്ക്കും. ശബരിമല നട തുറക്കുന്ന ദിവസം വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണി മുതലാണ് അയ്യപ്പൻമാർക്ക് മല ചവിട്ടാൻ അനുമതി നൽകിയത്. വൃശ്ചികപ്പുലരിയായ നാളെ ശ്രീകോവിൽ നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. ഡിസംബർ 27 നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ.