മോഷ്‌ടിച്ച സ്‌കൂട്ടറിൽ പത്തനംതിട്ട മുതൽ തിരുവനന്തപുരം വരെ കറക്കം, വിവിധ കേസുകളിലെ പ്രതി ഒടുവിൽ പൊലീസ് പിടിയൽ - മോഷണക്കേസുകളിലെ പ്രതി
വീട്ടിലെ സ്വർണവും പണവും മുറ്റത്തിരുന്ന സ്‌കൂട്ടറും മോഷ്‌ടിച്ച കേസിൽ ആറ്റിങ്ങൾ കിഴുവല്ലം സ്വദേശി രതീഷ് പൊലീസ് പിടിയിലായി. കീഴ്‌വായ്‌പ്പൂർ പൊലീസിന്‍റെ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

പത്തനംതിട്ട : വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും മോഷ്‌ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ആറ്റിങ്ങൽ കിഴുവല്ലം സ്വദേശി കണ്ണപ്പൻ എന്നുവിളിക്കുന്ന രതീഷാണ് (35) പൊലീസ് പിടിയിലായത്. മോഷ്‌ടിച്ച സ്‌കൂട്ടറിൽ കറങ്ങി നടന്ന ഇയാളെ, സിസിടിവി കേന്ദ്രീകരിച്ച് കീഴ്‌വായ്‌പ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
ഇയാൾ സ്ഥിരം മോഷ്‌ടാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. കുന്നന്താനം പാമലയിൽ വാടകയ്‌ക്ക് താമസിക്കുന്ന ശരത് പെരുമാളിന്‍റെ വീട്ടുമുറ്റത്ത് നിന്നാണ് ഇയാൾ സ്‌കൂട്ടർ മോഷ്‌ടിച്ചത്. മെയ് 13ന് രാത്രി എട്ടിനും പിറ്റേന്ന് (മെയ് 14) 06.45നും ഇടയിലാണ് ഇയാൾ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീടിന്‍റെ അടുക്കള വാതിൽ തകർത്ത് ഉള്ളിൽ കയറിയ ഇയാൾ അലമാരയിൽ സൂക്ഷിച്ച 28,000 രൂപയും 1,12,000 രൂപ വില വരുന്ന 20.50 ഗ്രാം സ്വർണാഭരണങ്ങളും വീട്ടുമുറ്റത്തിരുന്ന 70,000 രൂപ വില വരുന്ന സ്‌കൂട്ടറും മോഷ്‌ടിക്കുകയായിരുന്നു. തുടർന്ന് ശരത് പൊലീസിൽ പരാതി നൽകി.
ശാസ്ത്രീയ അന്വേഷണ സംഘത്തിന്‍റെയും വിരലടയാള വിദഗ്‌ധരുടെയും ഡോഗ് സ്‌ക്വാഡിന്‍റെയും സഹായത്തോടെ തെളിവുകൾ ശേഖരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. അതിനിടെ മോഷ്‌ടിക്കപ്പെട്ട സ്‌കൂട്ടർ പത്തനംതിട്ട കടന്ന് കോട്ടയം ജില്ലയിൽ സഞ്ചരിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി തിരുവനന്തപുരം പാലോട് ഉള്ളതായി കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഇയാൾ മോഷ്‌ടിച്ച സ്‌കൂട്ടർ ചിതറ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. 2021ൽ ഏനാത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മോഷണക്കേസ് ഉൾപ്പെടെ നിരവധി കവർച്ച കേസുകളിൽ പ്രതിയാണ് രതീഷെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിൽ ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അതിക്രമം, ലഹളയുണ്ടാക്കൽ, വധശ്രമം, മാരകായുധം ഉപയോഗിക്കൽ, സ്ഫോടക വസ്‌തുക്കൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
മുപ്പതോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ : കാസർകോട് നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവിനെ പൊലീസ് പിടികൂടിയിരുന്നു. വട്ടിയൂകാവ് സ്വദേശിയായ ബാഹുലേയനെയാണ് (58) പൊലീസ് പിടികൂടിയത്. വെള്ളരിക്കുണ്ട് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കവർച്ച കേസുകളിലാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ബാഹുലേയനെതിരെ സംസ്ഥാനത്തുടനീളം 30 മോഷണ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണരാമൻ, ദാസ്, ബാബു, സുന്ദരൻ, രാജൻ, വിജയൻ എന്നിങ്ങനെ പല പേരുകളിൽ ആയിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്.
വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മങ്കയത്ത് താമസിക്കുന്ന ജോളി ജോസഫിന്‍റെ വീട്ടിൽ ജനുവരി 11ന് മോഷണം നടന്നിരുന്നു. കല്ലംചിറയിലെ നാസറിന്‍റെ വീട്ടിലും പാത്തിക്കരയിൽ മധുസൂദനന്‍റെ മലഞ്ചരക്ക് കടയിലും നെല്ലിയറയിൽ താമസിക്കുന്ന അബൂബക്കർ എന്നയാളുടെ വീട്ടിലും മോഷണം നടന്നിരുന്നു. ഈ മോഷണക്കേസുകളിലെ എല്ലാം പ്രതി ബാഹുലേയൻ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.
Also read : മുപ്പത്തോളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ