പത്തനംതിട്ട : പന്തളത്ത് ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടികൂടിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു. 25 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളാണ് ജില്ല നാര്‍ക്കോട്ടിക് സംഘവും പന്തളം പൊലീസും ചേര്‍ന്ന് പിടികൂടിയത്.
മലപ്പുറം പൊന്നാനി വെളിയംകോട് പണിക്ക വീട്ടില്‍ നിസ്സാര്‍ (32) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. നാര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് പുകയില ഉല്‍പന്നങ്ങൾ പിടികൂടിയത്.
പന്തളം കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന് സമീപമുള്ള എസ്‌എം ലോഡ്‌ജില്‍ 43 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റിലായ നിസ്സാർ ലോഡ്‌ജില്‍ മുറിയെടുത്തത്. ഹാൻസ്, കൂൾ എന്നീ പേരുകളിലുള്ള 58000 ത്തോളം പായ്ക്കറ്റുകളാണ് പിടികൂടിയത്.
also read: ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു
മലപ്പുറത്ത് നിന്നും ലോറിയിൽ കൊണ്ടുവന്ന കാലിത്തീറ്റയ്‌ക്കൊപ്പമാണ് ഇവ പന്തളത്ത് എത്തിച്ചത്. അടൂര്‍, പന്തളം മേഖലകളില്‍ വിതരണം ചെയ്യുന്നതിനായാണ് ഇവ എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി ആര്‍. പ്രദീപ് കുമാര്‍, പന്തളം എസ്‌എച്ച്‌ഒ എസ്. ശ്രീകുമാര്‍, എസ്‌ഐമാരായ വേണു സി.കെ, ഗോപകുമാര്‍, റെജി മാത്യു, നാര്‍ക്കോട്ടിക് എഎസ്‌ഐ അജികുമാര്‍, സിപിഒമാരായ മിഥുന്‍ ജോസ്, ബിനു ആര്‍, സുജിത്കുമാര്‍ വി.എസ്, അഖില്‍ എസ്.എസ്, ശ്രീരാജ് എസ്, എസ്.രാജേഷ്, രജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.