പത്തനംതിട്ട : ശബരിമലയിൽ ഭക്തരോട് കാട്ടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ സംവിധാനം ശബരിമലയില്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും യുഡിഎഫ് സംഘം (Sabarimala Crowd Crisis). നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ ബസുകളില്‍ കുത്തിനിറച്ചിരിക്കുന്ന തീര്‍ഥാടകരുടെയും പമ്പയില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവരുടെയും ബുദ്ധിമുട്ടുകള്‍ നേരിട്ടുകണ്ടുവെന്നും സംഘം. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എ (Thiruvanchoor Radhakrishnan)യുടെ നേതൃത്വത്തിലാണ് യുഡിഎഫ് സംഘം നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെത്തി തീര്‍ഥാടകരോട് ദുരിതങ്ങള്‍ ചോദിച്ചറിഞ്ഞത്.
കെഎസ്ആര്‍ടിസി, പൊലീസ്, ദേവസ്വം അധികൃതരുമായും സംഘം ചര്‍ച്ച നടത്തി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പിജെ കുര്യൻ, പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാൻ മോൻസ് ജോസഫ് എംഎല്‍എ, ആര്‍എസ്‌പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പിജി പ്രസന്നകുമാര്‍, സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംപി സാജു, മുസ്‌ലിം ലീഗ് കോട്ടയം ജില്ല പ്രസിഡന്‍റ് അസീസ് ബഡായി എന്നിവരാണ് യുഡിഎഫ് സംഘത്തിലുണ്ടായിരുന്നത്.
ശബരിമലയിലെ തിരക്കിന് കാരണം കെടുകാര്യസ്ഥ: ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും പ്രധാന കാരണം കെടുകാര്യസ്ഥതയാണെന്ന് എൻഎസ്എസ്. ഇപ്പോഴുള്ള അത്രയും ആളുകൾ ഇതിനു മുമ്പും ദർശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രമുണ്ട്. അന്നൊന്നും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകൾ ഇന്നുണ്ടാകാനുള്ള കാരണം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്ന് എൻഎസ്എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
![UDF UDF team visited Sabarimala govt systems have completely failed in Sabarimala ശബരിമല സര്‍ക്കാര്‍ സംവിധാനങ്ങൾ ശബരിമലയില്‍ പരാജയപ്പെട്ടു ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എ Thiruvanchoor Radhakrishnan ശബരിമലയിൽ ഭക്തജന തിരക്ക് Crowd of devotees at Sabarimala Sabarimala Crowd Crisis Sabarimala pilgrims in distress](https://etvbharatimages.akamaized.net/etvbharat/prod-images/13-12-2023/20258940_sabarimala.png)
പതിനെട്ടാംപടി കയറുന്ന ഭക്തജനങ്ങളെ സഹായിക്കാനോ നിയന്ത്രിക്കാനോ പറ്റിയ സംവിധാനമല്ല ഇന്നവിടെ ഉള്ളതെന്ന് എൻഎസ്എസ്. ഒരുമിനിറ്റിൽ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 50-60 പേർക്ക് മാത്രമേ കയറാൻ സാധിക്കുന്നുള്ളു. അതിനുവരുന്ന താമസമാണ് ഇന്ന് തിക്കിനും തിരക്കിനും പ്രധാന കാരണമാകുന്നതെന്ന് എൻഎസ്എസ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
അയ്യപ്പന്മാരെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമേ പ്രവേശന അനുമതി നൽകുന്നുള്ളൂ. അവിടെ നിന്നും കെഎസ്ആർടിസി ബസിലാണ് അയ്യപ്പന്മാർ പമ്പയിലെത്തേണ്ടി വരുന്നത്. അമിത ചാർജ് വാങ്ങിക്കൊണ്ട്, ഭക്തജനങ്ങളെ കുത്തിനിറച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്. കെഎസ്ആർടിസി ബസുകളുടെ അഭാവവും നിലയ്ക്കലിൽ തിരക്ക് വർധിക്കാൻ കാരണമാണ്.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാൽ നിലയ്ക്കൽ മുതൽ കാനനപാതയിൽ ഉടനീളം വാഹനങ്ങൾ വഴിയോരത്ത് നിർത്തിയിടേണ്ടി വരുന്നു. ഇതുമൂലം വാഹനങ്ങളിലുള്ള കുട്ടികളടക്കമുള്ള അയ്യപ്പഭക്തർ ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ചെറുവാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്താൽ നിലയ്ക്കലിൽ ഉൾപ്പെടെയുള്ള തിരക്ക് ഒഴിവാക്കാൻ സാധിക്കും. അതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും എൻഎസ്എസ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നു.
കാര്യക്ഷമതയും അനുഭവസമ്പത്തും ഉള്ള ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിച്ചാൽ ഭക്തജനങ്ങൾ അനുഭവിക്കുന്ന കഷ്‌ടപ്പാടുകൾക്ക് പരിഹാരം കാണാനാവും. അതിനുവേണ്ട നടപടി സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും ഭാഗത്തു നിന്നും ഉണ്ടാവണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.