പത്തനംതിട്ട: ഫാസ്റ്റ് ഫുഡ് കടയുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരിങ്ങര പഞ്ചായത്തിലെ മൂന്ന് വാർഡുകൾ ഭാഗീകമായും ഒരു വാർഡ് പൂർണ്ണമായും അടച്ചു. പെരിങ്ങര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കടയുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇയാളുടെ സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ഗ്രാമ പഞ്ചായത്ത് അധികൃതരും ചേർന്നാണ് വാർഡുകൾ അടയ്ക്കാന്‍ തീരുമാനിച്ചത്.
വാർഡുകൾ കണ്ടയ്‌ന്‍മെന്‍റ് സോണാക്കി പ്രഖ്യാപിക്കാനുള്ള ശുപാർശ ആരോഗ്യ വിഭാഗം ജില്ലാ കലക്‌ടർക്ക് നൽകി. രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്ന നടപടികൾ ആരോഗ്യ വിഭാഗത്തിന്‍റെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആരംഭിച്ചു. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് മൂന്ന് വാർഡുകളിലെ മുഴുവൻ വീടുകളിലും ശനിയാഴ്ച സർവ്വേ നടത്താനും തീരുമാനിച്ചു. ഏഴ് ദിവസത്തേക്കാകും നിയന്ത്രണം. രോഗം സ്ഥിരീകരിച്ചയാളെ ജില്ലാ ആശുപത്രിയിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി.