പത്തനംതിട്ട: സിവിൽ സർവീസ് പരീക്ഷയില്‍ 118 ആം റാങ്ക് സ്വന്തമാക്കി ചെങ്ങന്നൂര്‍ സ്വദേശി മാളവിക ജി നായർ. മൂന്നാമത്തെ പരിശ്രമത്തിലാണ് മാളവിക റാങ്ക് പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. കെമിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടി ഗോവയിലെ ബിർള ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ ഉപരിപഠനം നടത്തിയെങ്കിലും സിവിൽ സർവീസ് മോഹം ഉപേക്ഷിച്ചില്ല. കലക്‌ടറാകണമെന്ന മോഹം വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചു. ആ പ്രയത്നമാണ് ഇന്ന് വിജയം സമ്മാനിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് നോവലുകള്‍ വായിക്കാൻ ഇഷ്ടപ്പെടുന്ന മാളവിക ഭരതനാട്യവും പഠിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ചൂനാട്ട് മഞ്ജീരത്തിൽ ഡോ. നന്ദഗോപന്‍റെ ഭാര്യയായ മാളവിക കേരള ഫിനാഷ്യൽ കോർപ്പറേഷൻ റിട്ട. ഡി.ജി.എം മുത്തൂർ ഗോവിന്ദനിവാസിൽ പി.ജി. അജിത് കുമാറിന്‍റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഗീതാലക്ഷ്മിയുടേയും മകളാണ്. അലോപ്പതി ഡോക്ടറായ ഭർത്താവ് നന്ദകുമാറും സിവിൽ സർവീസിൽ കയറിപ്പറ്റാൻ പരിശീലനം ചെയ്യുകയാണ്. ഭർത്താവിനൊപ്പം ഇൻഡോറിൽ പോയി. തിരികെയെത്തി ഇപ്പോൾ ചങ്ങനാശേരിയിലെ വീട്ടിൽ ക്വാറന്‍റൈനിലാണ് മാളവിക. റാങ്ക് ലഭിച്ചതിന്‍റെ സന്തോഷം കുടുംബാംഗങ്ങളോടൊപ്പം പങ്കിടാൻ കഴിയാത്തതിന്‍റെ ദുഃഖമുണ്ടെന്ന് മാളവിക പറഞ്ഞു. സഹോദരി മൈത്രേയി എം.ബി.ബി.എസ് മൂന്നാംവർഷ വിദ്യാർഥിയാണ്.