പാലക്കാട്: ജില്ലയിലെ പൊലീസ് കേസ് അന്വേഷണത്തിന് ഇനി വേഗം കൂടും. നിർണായക രാസപരിശോധന ഫലങ്ങൾ വേഗത്തിൽ ലഭിക്കാൻ പാലക്കാട് ജില്ലയിലെ ആദ്യ ഫോറൻസിക് സയൻസ് ലബോറട്ടറി പുതുശേരി കസബ സ്റ്റേഷനിൽ ആരംഭിച്ചു. പഴയ സിഐ ഓഫിസ് കെട്ടിടത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫോറൻസിക് ലാബ് ഒരുക്കിയിട്ടുള്ളത്.
നിലവിൽ തൃശൂരിലാണ് പരിശോധന ഫലങ്ങൾ അയക്കുന്നത്. അതുകൊണ്ട് തന്നെ ഫലം ലഭിക്കുന്നതിന് പലപ്പോഴും കാലതാമസം നേരിടാറുണ്ട്. ഇത് കേസന്വേഷണത്തെയും ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് ഫോറൻസിക് ലാബ് ഒരുക്കിയത്.
ലാബിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു.
വി കെ ശ്രീകണ്‌ഠന്‍ എംപി മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാബിന്‍റെ നിർമാണം. അടുത്ത ആഴ്‌ച മുതൽ ലാബ് പൂർണമായും സജ്ജമാകുമെന്ന് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു.
ഏറ്റവും വേഗത്തിൽ പരിശോധന ഫലങ്ങൾ കണ്ടെത്താവുന്ന ആധുനിക ഉപകരണങ്ങളും ഇവിടെ ഒരുക്കും. ഇനി മുതൽ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലെയും രാസപരിശോധന ഫലങ്ങൾ കസബ സ്റ്റേഷനിലെത്തിച്ചാകും പരിശോധിക്കുക. ഫലങ്ങൾ ഉടൻ തന്നെ കൈമാറാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ചുമതലയ്ക്കായി നോഡൽ ഓഫീസറെയും നിയോഗിക്കും.