പാലക്കാട് : ഒറ്റപ്പാലത്ത് സുഹൃത്തിന്‍റെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കൊല്ലപ്പെട്ട ആഷിഖിന്‍റെ ശരീരത്തില്‍ ആകെ അഞ്ച് കുത്തുകളാണ് ഉള്ളതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതില്‍ തന്നെ നാല് കുത്തുകള്‍ നെഞ്ചിലാണ്. ഈ മുറിവുകളാണ് മരണത്തിന് കരണമായിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതുകൂടാതെ കഴുത്തിലും കുത്തേറ്റിട്ടുണ്ട്. മാത്രമല്ല ശരീരത്തില്‍ ചതവുകളും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 നാണ് ആഷിഖിനെ സുഹൃത്തായ മുഹമ്മദ് ഫിറോസ് കുത്തിക്കൊന്ന് കുഴിച്ചുമൂടിയത്. ആഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പ്രദേശത്താണ് ഫിറോസ് ആഷിഖിന്റെ മൃതദേഹം കുഴിച്ചുമൂടിയത്. കേസിലെ പ്രതി മുഹമ്മദ് ഫിറോസിനെ കോടതി റിമാന്‍ഡ് ചെയ്തു.
Also Read: 'മണി ഹൈസ്റ്റിലെ പ്രൊഫസറായി' സുരേഷ്, ഹൈദരാബാദില്‍ അറസ്റ്റിലായത് വൻ തട്ടിപ്പ് സംഘം
രണ്ട് മാസത്തിനിപ്പുറമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കേസിലെ പ്രതി മുഹമ്മദ് ഫിറോസിനെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു മോഷണ കേസില്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആഷിഖിന്‍റെ കൊലപാതക വിവരവും പുറത്തുവന്നത്.
ഈ മോഷണ കേസില്‍ ആഷിഖും പ്രതിയായിരുന്നു. മോഷണ കേസില്‍ ആഷിഖിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് ആഷിഖിനെ കൊന്ന് കുഴിച്ച് മൂടിയതായി ഫിറോസ് മൊഴി നല്‍കിയത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഉച്ചയോടെ ആഷിഖിന്‍റെ മൃതശരീരത്തിന്‍റെ അവശിഷ്ടങ്ങള്‍ മുളഞ്ഞൂര്‍ തോടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
Also Read: മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ ലഭിച്ച മൂർത്തിയെ ആദരിച്ച് ആദിവാസി കൂട്ടായ്‌മ
ഷൊര്‍ണൂര്‍ ഡിവൈ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആഷിഖിന്‍റെ അച്ഛനും സഹോദരനും സ്ഥലത്തെത്തി മോതിരവും, ചരടും തിരിച്ചറിഞ്ഞ് മരിച്ചത് ആഷിഖാണെന്ന് സ്ഥിരീകരിച്ചു.
ഫിറോസ് നല്‍കിയിരിക്കുന്ന മൊഴി അനുസരിച്ച് മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തന്നെ ആക്രമിച്ചപ്പോള്‍ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ഫിറോസ് മൊഴി നല്‍കിയിരിക്കുന്നത്. കൂടാതെ ഇരുവരും ലഹരിക്കടത്ത് സംഘത്തിലെ അംഗങ്ങളാണെന്നും പൊലീസിന് സംശയമുണ്ട്.