മലപ്പുറം: ചിലർ അങ്ങനെയാണ്, ഏത് പ്രതിസന്ധി കാലത്തെയും അതിജീവിക്കും. ജീവിക്കാനുള്ള അടങ്ങാത്ത അഭിനിവേശമാണ് മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി രജിതയുടെ കൈമുതല്‍. ചെറുപ്പം മുതൽ കൂടപ്പിറപ്പായി കഷ്ടപ്പാടും ദുരിതവും മാത്രമായിരുന്നു. അഞ്ചുവർഷം മുമ്പാണ് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയത്. തുടർന്ന് കുടുംബത്തിന്‍റെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു. സെയില്‍സ് ഗേളായി ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് എത്തിയത്. അതോടെ ആ തൊഴില്‍ നഷ്ടമായി. പക്ഷേ വിട്ടുകൊടുത്തില്ല. ഒരു ബന്ധുവിന്‍റെ സഹായത്തോടെ സ്വകാര്യ ബസില്‍ ജീവനക്കാരിയായി.
കോട്ടക്കൽ- മഞ്ചേരി- തിരൂർ റൂട്ടിലെ കെ കെ ബി ബസിലാണ് രജിത ക്ലീനറായി ജോലി ചെയ്യുന്നത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചതോടെ പഠനം പത്താം ക്ലാസിൽ ഉപേക്ഷിക്കേണ്ടി വന്ന രജിതക്ക് ജീവിതം തോറ്റു പിൻമാറാനുള്ളതായിരുന്നില്ല. ഒരാഴ്‌ചയായി പുതിയ ജോലിയില്‍ പ്രവേശിച്ചിട്ട്. യാത്രക്കാരില്‍ നിന്നും സഹപ്രവർത്തകരില്‍ നിന്നും നല്ല പ്രതികരണമാണെന്ന് രജിത പറയുന്നു. അമ്മക്കും മകൾക്കൊപ്പം വാടക വീട്ടിലാണ് ഈ 30കാരിയുടെ ജീവിതം. അധ്വാനിച്ചു ജീവിക്കാൻ തന്നെയാണ് തീരുമാനമെന്ന് രജിത അഭിമാനത്തോടെ പറയുന്നു.