മലപ്പുറം: കേരള പ്ലാന്‍റേഷൻ കോർപറേഷന്‍റെ അമ്പത്തേഴാമത് സ്ഥാപകദിനാഘോഷം നിലമ്പൂരിൽ നടന്നു. ദിനാഘോഷം ചെയർമാൻ എച്ച് രാജീവ് ഉദ്ഘാടനം ചെയ്‌തു. കോർപറേഷന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന വരുമാനം റബറാണെന്നും അതിനാൽ റബർ വിലയിടിവ് പ്ലാന്‍റേഷന്‍റെ വരുമാനത്തെ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസിയാൻ കരാർ റബർ മേഖലയെ തകർത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റബർ കൃഷിയോടൊപ്പം മറ്റ് കൃഷികളേയും പ്രോത്സാഹിപ്പിക്കണം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കോർപറേഷൻ നല്ല നിലയിലായിരുന്നു. എന്നാൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പി.സി.കെ യുടെ ഫണ്ടിൽ നിന്നും പണം നൽകേണ്ടി വന്നത് തിരിച്ചടിയായി എന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലാന്‍റേഷൻ കോർപറേഷൻ എം.ഡി പ്രമോദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ കല്ലായി മുഹമ്മദാലി, പി.ടി.ഉമ്മർ, മാനിരി ഹസൻ, എസ്റ്റേറ്റ് മാനേജർ ജോൺ തോമസ്, ജോർജ് തോമസ്, പി.രാജൻ, ജി അരുൺകുമാർ, പി.സുധാകരൻ, ഗോപാലകൃഷ്ണൻ, റബർ ബോർഡ് എക്സിക്യൂട്ടിവ് അംഗം ശ്രീകുമാർ എന്നിവർ സംസാരിച്ചു.മികച്ച ടാപ്പർ ഫീൽഡ് വർക്കർമാരെ ചടങ്ങിൽ ആദരിച്ചു. പ്രളയ ബാധിതരായ അംഗങ്ങൾക്ക് ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്‌തു.