മലപ്പുറം : ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ യുഡിഎഫിലെ ഭിന്നതകൾക്കിടെ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ വസതിയിൽ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ മുസ്ലിം ലീഗുമായി ഭിന്നതയില്ലെന്ന്, ശേഷം വിഡി സതീശൻ വ്യക്തമാക്കി.
മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്‍റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിഷയത്തിൽ യുഡിഎഫിനുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വിഡി സതീശൻ ഇന്ന് പാണക്കാട് എത്തിയത്.
സാദിഖ് അലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായുള്ള സതീശന്‍റെ കൂടിക്കാഴ്‌ച കാൽ മണിക്കൂറോളം നീണ്ടു. ജെൻഡർ ന്യൂട്രാലിറ്റി വിഷയം ലീഗ് നേതാക്കളുമായി ചർച്ച ചെയ്തെന്നും വിഷയത്തിൽ മുസ്ലിം ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടിക്കാഴ്‌ചയ്ക്ക് ശേഷം വിഡി സതീശൻ വ്യക്തമാക്കി.
പിഎംഎ സലാമിന്‍റെ പ്രസ്‌താവന താൻ തള്ളിക്കളഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ ശ്രദ്ധയോടെ പ്രതികരണങ്ങൾ നടത്തണമെന്നാണ് കൂടിക്കാഴ്‌ചയിൽ പൊതുവെ ഉണ്ടായ വിലയിരുത്തൽ എന്നാണ് സൂചന. ആണും പെണ്ണും, ഒരുമിച്ചിരുന്നാൽ ശ്രദ്ധ പാളുമെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമർശം.