കോഴിക്കോട്: എയിംസിന് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) അനുമതി ലഭിച്ച ബാലുശ്ശേരി കിനാലൂരിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. 100 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെയാണ് നടപടികൾ ആരംഭിച്ചത്.
കാന്തലാട്, കിനാലൂർ വില്ലേജുകളിലായാണ് ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമിയുള്ളത്. ഈ പ്രദേശത്ത് 84 വീടുകളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കിനാലൂർ വില്ലേജ് പരിധിയിലാണ് കൂടുതൽ ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയുമുള്ളത്.
കാന്തലാട് വില്ലേജ് പരിധിയിൽ കൂടുതലും കുന്നിൻപ്രദേശങ്ങളാണ്. 260 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ എയിംസിനായി കിനാലൂരിൽ ഒരുക്കുന്നത്. ഇതിൽ വ്യവസായ വകുപ്പിൻ്റെ (കെ.എസ്.ഐ.ഡി.സി) കീഴിലുള്ള 160 ഏക്കർ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറി ഉത്തരവ് ഇറങ്ങിയിരുന്നു.
കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് കേരളത്തിന് എയിംസ് എന്ന ആവശ്യം വീണ്ടും ശക്തമായി ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിൻ്റെ ആവശ്യം തത്വത്തിൽ അംഗീകരിച്ച് കേന്ദ്രം രേഖാമൂലം അനുമതി നൽകിയത്. 2014 ൽ തുടങ്ങിയ കേരളത്തിൻ്റെ ആവശ്യമാണ് ഒടുവിൽ കിനാലൂരിൽ യഥാർഥ്യമാകാൻ പോകുന്നത്.