കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ടത് വിവാദമായിരിക്കെ, വഖഫ് സ്വത്തുക്കളുടെ ക്രമക്കേടുകളിൽ അന്വേഷണത്തിന് സർക്കാർ. സംസ്ഥാനത്ത് കോടികളുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായാണ് കണക്കുകള്‍. വഖഫ് ബോര്‍ഡില്‍ രണ്ടുലക്ഷം കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി.
കേരള വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാല്‍, മുന്‍ ബോര്‍ഡ് അംഗവും മുസ്ലിം ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജി, മുന്‍ ചെയര്‍മാന്‍ സൈദാലിക്കുട്ടി, നിലവില്‍ അംഗമായ സൈനുദീന്‍ എന്നിവര്‍ക്കെതിരെയാണ് വിജിലൻസ് അന്വേഷണം. വഖഫ് സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്‍റ് അബ്‌ദുല്‍ സലാം നല്‍കിയ പരാതിയില്‍ 2016ല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ നാല് വര്‍ഷമായി തുടര്‍നടപടികള്‍ നിലച്ചിരുന്ന കേസിലാണ് സുപ്രധാന വഴിത്തിരിവ്.
വഖഫ് ബോര്‍ഡിന്‍റെ പണം സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. ഹൈക്കോടതി വിധി മറികടന്ന് അഞ്ച് താത്‌ക്കാലിക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കി. കേന്ദ്ര വഖഫ് കൗണ്‍സിലില്‍നിന്ന് വായ്‌പ അനുവദിക്കുന്നതില്‍ ക്രമക്കേട് കാണിച്ചു, മുന്‍ വഖഫ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അഹമ്മദ് കബീറിന്‍റെ ഭാര്യയെ തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസില്‍ നിയമിച്ചു തുടങ്ങി 47 ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്.
'കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാട്'
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടാനുള്ള തീരുമാനം ക്രമക്കേട് തടയാനാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭ രംഗത്തുള്ളപ്പോഴാണ്, ലീഗ് നേതാവ് ഉള്‍പ്പെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ അനുമതി. നിരവധി റിപ്പോര്‍ട്ടുകള്‍ വഖഫ് ബോര്‍ഡിന് മുന്നിലുണ്ടായിട്ടും നടപടിയെടുക്കാതെ കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നായിരുന്നു പരക്കെ ഉയർന്ന ആരോപണം. പരാതിയുമായി ചെല്ലുന്നവര്‍ നിരവധി തവണ ഓഫിസ് കയറിയിറങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ബോര്‍ഡ് അംഗങ്ങളില്‍ ചിലരും ഉദ്യോഗസ്ഥരും കയ്യേറ്റക്കാരെ സഹായിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. സര്‍ക്കാര്‍ ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണം. വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കണം. തുടങ്ങിയ നിരന്തര ആവശ്യങ്ങൾ പരിഗണിച്ചാണ് ഒടുവിൽ അന്വേഷണം വരുന്നത്. ക്രമക്കേട് തെളിഞ്ഞാൽ വഖഫ് നിയമനവും പി.എസ്.സിയ്ക്ക് വിടാനുള്ള നിർദേശത്തിന് ഈ അന്വേഷണം സഹായകമാകുമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്.
ALSO READ: വധഗൂഢാലോചന: ബി രാമൻപിള്ളയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്