കോഴിക്കോട്: ആന്ധ്രയിൽ നിന്ന് കുടിയേറി പാർത്തവരുടെ പിന്മുറക്കാരാണ് കുംബാര സമുദായക്കാർ (Kumbara community). പാരമ്പര്യമായി മൺപാത്ര നിർമ്മാണമാണ് ഇവരുടെ കുലത്തൊഴിൽ. പാരമ്പര്യ തൊഴിലുകളിൽ നിന്നും മിക്കവരും വിട്ടകന്നപ്പോഴും കുലത്തൊഴിലിനെ ചേർത്തുപിടിച്ചവരാണിവർ. അതാണ് കുംഭാര സമുദായക്കാർക്ക് ഇപ്പോൾ വിനയായത് (Clay Pottery in crisis).
ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് കുംഭാര സമുദായക്കാരുടെ ഓരോദിനവും മുന്നോട്ടുപോകുന്നത്. നിർമ്മിച്ച മൺപാത്രങ്ങൾ അത്രയും വിൽപ്പന നടത്താൻ പറ്റാത്ത സാഹചര്യം. കഴിഞ്ഞവർഷം കളിമൺ പാത്ര നിർമ്മാണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വകുപ്പുവഴി ഓരോ കൃഷിഭവനുകളിലൂടെയും (Krishi bhavan) ചെടിച്ചട്ടികൾ സംഭരിച്ച് വിതരണം ചെയ്‌തിരുന്നു.
മൺപാത്ര നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന ഇവർക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ പദ്ധതി. എന്നാൽ പെട്ടെന്ന് ഇത്തരം ഒരു ആശയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയതോടെ ആവശ്യാനുസരണം ചെടിച്ചട്ടികൾ വിപണിയിൽ എത്തിക്കാൻ മൺപാത്രങ്ങൾ നിമ്മിക്കുന്നവർക്ക് ആയിരുന്നില്ല. ഈ പ്രയാസം മുന്നിൽ കണ്ടാണ് ഇത്തവണമറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കൂടിയ വിലയ്ക്ക് കളിമണ്ണ് നേരത്തെ തന്നെ എത്തിച്ച് ചട്ടികൾ നിർമ്മിച്ചത്.
എന്നാൽ ഇത്തവണ കാർഷിക വകുപ്പ് (Department of Agriculture) കളിമൺ ചെടിച്ചട്ടികൾ വിതരണം ചെയ്യുന്ന പദ്ധതി നിർത്തിവച്ചു. പകരം പ്ലാസ്റ്റിക്ക് ചട്ടികളാണ് നൽകാൻ ഉദ്യേശിക്കുന്നത്. ഇതാണ് കളിമൺപാത്ര നിർമ്മാണ ജോലി ചെയ്യുന്നവർക്ക് വലിയ തിരിച്ചടിയായത്.
കോഴിക്കോട് ജില്ലയിൽ കളിമൺ പാത്ര നിർമ്മാണം ഏറെയുള്ള ചാത്തമംഗലം, മൊകേരി, കക്കട്ടിൽ, വടകര തുടങ്ങിയ ഭാഗങ്ങളിലെ കളിമൺ പാത്രങ്ങൾ നിർമ്മിക്കുന്നവർക്കാണ് വലിയ തിരിച്ചടി നേരിട്ടത്. ആയിരക്കണക്കിന് ചട്ടികളും കളിമൺ പാത്രങ്ങളുമാണ് ചിലവാകാതെ കൂട്ടിയിട്ടിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക നഷ്‌ടമാണ് ഓരോരുത്തർക്കും ഉണ്ടായത്.
സർക്കാരിന്‍റെ ഭാഗത്തുനിന്നും അടിയന്തര പ്രാധാന്യത്തോടെയുള്ള ഇടപെടലാണ് കളിമൺപാത്ര നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കുംബാര സമുദായക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ കളിമൺ ചട്ടികൾക്ക് പകരം പ്ലാസ്റ്റിക് ചട്ടികൾ വിതരണം ചെയ്യാൻ ഉള്ള നീക്കം അവസാനിപ്പിക്കണമെന്നും കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ALSO READ: നിലമ്പൂർ മൺചട്ടികൾ ; മങ്ങാതെ മുറുകെപ്പിടിച്ച് വനിതാസംഘത്തിന്‍റെ മൺപാത്ര നിർമ്മാണം
ALSO READ: മടങ്ങിയെത്തുന്ന മണ്‍ചാരുത ; തെരുവോരങ്ങള്‍ കീഴടക്കി മണ്‍പാത്ര വിപണി, പ്രതീക്ഷയില്‍ കച്ചവടക്കാര്‍