കോട്ടയം: നവരാത്രി ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനമാണ് ബൊമ്മക്കൊലു. ഗണപതി പൂജയ്ക്ക് ശേഷം സരസ്വതി, പാർവതി, ലക്ഷ്മി ദേവിമാരുടെ ബൊമ്മകൾ വലിപ്പത്തിനും സ്ഥാനത്തിനും അനുസരിച്ച് പടികളില്‍ അണിനിരത്തും. ഇതൊരു ആചാരമാണ്. പക്ഷേ മല്ലശേരി ടെറൻസ് ജോസഫിന് ഇതൊരു ജീവിത രീതിയാണ്. കഴിഞ്ഞ 10 വർഷമായി നവരാത്രിയോടനുബന്ധിച്ച് ടെറൻസ് ജോസഫ് ബൊമ്മക്കൊലു ഒരുക്കാറുണ്ട്. ഹിന്ദു വിശ്വാസത്തിനും ദൈവ രൂപങ്ങൾക്കുമൊപ്പം യേശുക്രിസ്തുവിന്‍റെയും വിശുദ്ധന്മാരുടെയും രൂപങ്ങളും ടെറൻസിന്‍റെ ആരാധനാ മുറിയിലുണ്ടാവും.
20 വർഷമായി രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും ശേഖരിച്ച രൂപങ്ങൾ ടെറൻസ് ജോസഫ് ഇത്തവണയും ബൊമ്മക്കൊലുവില്‍ ഉപയോഗിക്കുന്നുണ്ട്. പീഠങ്ങളിലും ഷെൽഫിലുമായി 100 കണക്കിന് രൂപങ്ങളാണ് ഇദ്ദേഹം ക്രമീകരിച്ചിരിക്കുന്നത്. രൂപങ്ങള്‍ സൂക്ഷിച്ച മുറിയിലേക്ക് കടക്കുമ്പേള്‍ മണി അടിക്കണം. നൃത്ത അധ്യാപകനായ ടെറന്‍സിന്‍റെ കലോപാസന മുറികൂടിയാണിത്. ദക്ഷിണേന്ത്യയിലെ മാത്രമല്ല ഉത്തരേന്ത്യൻ വിശ്വാസങ്ങളോടും ഐതിഹ്യങ്ങളോടും ബന്ധപ്പെട്ട രൂപങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചെന്നൈ കലാ ക്ഷേത്രത്തിൽ നിന്നും ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ടെറൻസ് ഇപ്പോൾ ഓൺ ലൈനിൽ വിദ്യാർഥികളെ നൃത്തം അഭ്യസിപ്പിക്കുന്നുമുണ്ട്. മകന് പിന്തുണയുമായി പിതാവ് ജോസ് സ്റ്റീഫനും ഒപ്പമുണ്ട്.