കോട്ടയം: കുടമാളൂർ പള്ളിയിൽ ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് നടന്ന നീന്തു നേർച്ച ഭക്തി സാന്ദ്രമായി. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. പെസഹാ ദിനത്തിൽ വെളുപ്പിന് ആരംഭിച്ച നീന്തു നേർച്ചയിൽ വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു. കൊവിഡ് മൂലം കഴിഞ്ഞ തവണ വിശുദ്ധ വാരാചരണം ഉണ്ടായിരുന്നില്ല. കുടമാളൂർ പള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയമായി ഉയർത്തിയശേഷം ആദ്യത്തെ വിശുദ്ധ വാരാചരണമാണിത്.
ദേവാലയങ്കണത്തിന്‍റെ അറ്റത്തുള്ള കൽക്കുരിശിന്‍റെ ചുവട്ടിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ച് കൊണ്ടാണ് നീന്തു നേർച്ച ആരംഭിക്കുന്നത്. നീന്തുവഴിയിലൂടെ മുട്ടിൽ നടന്നു ദേവാലയത്തിലെത്തി ക്രിസ്തുദേവന്‍റെ തിരുസ്വരൂപം കണ്ടു വണങ്ങുന്നതോടെ നേർച്ച അവസാനിക്കും. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തിരുസ്വരൂപം മുത്തുന്ന ചടങ്ങ് ഒഴിവാക്കി. നീന്തു നേർച്ച നടത്തുന്നവർ തമ്മിൽ അകലം പാലിക്കാൻ നീന്തു വഴിയുടെ വീതി വർധിപ്പിച്ച് തിരക്ക് ഉണ്ടാകാതിരിക്കാൻ വോളണ്ടിയർമാർ പ്രത്യേകം ശ്രദ്ധിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാണ് ചടങ്ങുകളും ആരാധനകളും നടക്കുന്നതെന്ന് പള്ളി വികാരി ഫാ. മാണി പുതിയിടം പറഞ്ഞു. ദുഃഖവെള്ളിയോടനുബന്ധിച്ച് വൈകിട്ട് നഗരി കാണിക്കൽ, പീഢാനുഭവ പ്രദർശനം എന്നിവയുമുണ്ട്. ഞായറാഴ്ച്ച വെളുപ്പിന് മൂന്ന് മണിക്ക് ഉയിർപ്പു ശുശ്രൂഷയും നടക്കും.